മലയോര, തീരദേശ വ്യത്യാസമില്ലാതെ മധ്യകേരളത്തില്‍ ദുരിതംവിതച്ച് കാലവര്‍ഷപ്പെയ്ത്ത്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തുടരുന്ന മഴ. തിങ്കളാഴ്ച ഉച്ചയായപ്പോഴേക്കും ചിലയിടത്തെങ്കിലും മാനം പതിയെ പതിയെ നേര്‍ത്ത് നേര്‍ത്ത് തെളിഞ്ഞെങ്കിലും ബാക്കിയാക്കിയ ദുരിതങ്ങള്‍ക്ക് കണക്കില്ലായിരുന്നു. മധ്യകേരളത്തില്‍ പ്രത്യേകിച്ച് എറണാകുളത്ത് ചെല്ലാനം, കണ്ണമാലി തീരങ്ങളില്‍ കടലേറ്റം അതിരൂക്ഷമാണ്. താത്കാലിക കടല്‍ഭിത്തികള്‍ തകര്‍ത്ത് കടല്‍ വീടിന്റെ അകത്തളങ്ങളിലേക്ക് ഇരച്ചെത്തി. കടല്കയറിയതോടെ പല വീടുകളും തകര്‍ച്ചയുടെ വക്കിലാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. ആലപ്പുഴ നഗരത്തില്‍ ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര മരംവീണ് തകര്‍ന്നു. കടലില്‍ കാണാതായ വിദ്യാര്‍ഥി മരിച്ചു. പത്തനംതിട്ട മലയാലപ്പുഴയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം.