ഒറ്റനിമിഷം കൊണ്ട് എല്ലാം സംഭവിച്ചു. ഒരു കറുത്തകാറ് ഒരു പയ്യനെ ഇടിച്ചിട്ട് മുന്നോട്ടോടി നിന്നു. പുറത്തുവന്ന സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു ഒരു ക്രൂരകൃത്യത്തിന്റെ ആഴമത്രയും. ആ കറുത്ത കാറ് നിയന്ത്രണം വിട്ട് പാഞ്ഞതല്ല, ഉള്ളില്‍ പാലൂട്ടിയ പകയാല്‍ പ്രിയരഞ്ജന്‍ എന്ന വ്യക്തി ആ ബാലനെ കൊല്ലാനായി ഓടിച്ചുകയറ്റിയതാണ്. രണ്ടുവര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2023 ഓഗസ്റ്റ് മുപ്പതിന്. ആ ദിവസം വൈകിട്ടാണ് തിരുവനന്തപുരം പുളിങ്കോട് ഭദ്രകാളി ക്ഷേത്ര റോഡില്‍വച്ച് ആ സംഭവം നടക്കുന്നത്. പൂവച്ചൽ സ്വദേശികളായ അരുൺകുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖറിനെ കാറിടിച്ചു. അധികം വൈകാതെ ആ പത്താംക്ലാസുകാരന്‍ മരണത്തിന് കീഴടങ്ങി. ഒരു വാഹനാപകടം– അങ്ങനെ മാത്രമേ ആ കുടുംബം കരുതിയുള്ളൂ, സങ്കടക്കടലില്‍പ്പെട്ടവര്‍ മറ്റൊന്നും ചിന്തിച്ചതുമില്ല. പക്ഷേ, സംഭവത്തിന് തൊട്ടുപിന്നാലെ വന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറംലോകത്തെ ഞെട്ടിച്ചു. അത് അപകടമല്ല എന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമായിരുന്നു. കൃത്യനിര്‍വഹിച്ചശേഷവും പക വിട്ടൊഴിയാതെ നിന്ന ക്രൂരന് ഇന്ന് കോടതി ശിക്ഷ വിധിച്ചു. ജീവപര്യന്തം കഠിനതടവും പത്തുലക്ഷം രൂപ പിഴയും. ആ ശിക്ഷ കൊലയാളിയുടെ പക കെടുത്തുമോ ? അയാളില്‍ മാനസാന്തരമുണ്ടാക്കുമോ ? അറിയില്ല. പക്ഷേ, ആ ദൃശ്യങ്ങള്‍ കണ്ട് മനസ് പിടഞ്ഞവരൊക്കെയും ആഗ്രഹിച്ചതാണ്, പ്രതിക്കുള്ള ഉചിതമായ ശിക്ഷ. കോടതി വിധി ഈ അച്ഛന്റെ, ആദിയുടെ കുടുംബത്തിന്റെ നഷ്ടം നികത്തുന്നതല്ല, എന്നാല്‍ പക കൊണ്ടുനടന്ന് വീട്ടുന്നവര്‍ക്ക്, കണ്ണില്ലാത്ത ക്രൂരകൃത്യം ചെയ്യുന്നവര്‍ക്ക് വലിയമുന്നറിയിപ്പാണ്. പതിനഞ്ചുവയസുമാത്രം പ്രായമുള്ള കുട്ടിയോടായിരുന്നു ഈ പകവീട്ടല്‍ എന്നതും ഗൗരവമേറിയ കാര്യമാണ്. അപ്പോഴും ഒരു ചോദ്യം ബാക്കിനില്‍ക്കുന്നു– കൊല്ലാന്‍ മാത്രം ആ ബാലന്‍ എന്തുതെറ്റുചെയ്തു ?