ലാലിന് പറയാനുള്ളത്

പൾസർ സുനിയെ നേരത്തെ പരിചയമില്ലെന്നും നടിക്കെതിരായ അക്രമത്തിൽ ഗൂഢാലോചനയുണ്ടെന്നും നടനും നിർമാതാവുമായ ലാൽ. രമ്യ നമ്പീശന്റെ വീട്ടിലേക്ക് വരാന്‍ നടി ആവശ്യപ്പെട്ടത് അനുസരിച്ചാണ് വാഹനം വിട്ടുനൽകിയതെന്നും ലാൽ പ്രതികരിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതിൽ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് ഡി.ജി.പിക്ക് പരാതിനൽകി. 

തന്റെ മകൻ സംവിധാനംചെയ്യുന്ന ഹണി ബീ രണ്ടിന്റെ സെറ്റിൽ പൾസർ സുനിയും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയ ലാൽ പക്ഷെ സുനിയെ നേരത്തെ അറിയില്ലെന്നും വ്യക്തമാക്കി. ഷൂട്ടിങ് ആവശ്യത്തിന് വാടകയ്ക്കെടുത്ത വാഹനങ്ങളിൽ ഒന്നിന്റെ ഡ്രൈവറായാണ് സുനി സെറ്റിൽ എത്തിയത്. 

കൊച്ചിയിലേക്ക് വരാനായി നടി ആവശ്യപ്പെട്ടതുപ്രകാരമാണ് വാഹനംവിട്ടുനൽകിയത്. സംഭവശേഷം ഡ്രൈവർ മാർട്ടിനെ കസ്റ്റഡിയിൽ എടുക്കാനിടയായതും തന്റെ ഇടപെടൽ കൊണ്ടാണ്. കാര്യങ്ങളറിയാതെയാണ് തനിക്കെതിരെയും ആന്റോ ജോസഫിനെതിരെയും ആരോപണമുയർന്നത്. 

ന്യൂജനറേഷൻ സിനിമകളുട സെറ്റിൽ കഞ്ചാവും ലഹരിയുമുണ്ടെന്ന ആരോപണത്തെയും ലാൽ ശക്തമായി വിമർശിച്ചു.