സീറ്റ് ബെൽറ്റ് ധരിച്ചില്ല ; ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ

കാറിൽ സഞ്ചരിച്ചു കൊണ്ടിരിക്കെ വിഡിയോ ചിത്രീകരിക്കാനായി സീറ്റ് ബെൽറ്റ് മാറ്റിയ സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി. ലങ്കാഷെയർ പൊലീസാണ് പിഴ ചുമത്തിയത്.100 പൗണ്ട് അഥവാ പതിനായിരം രൂപയാണ് പിഴയടക്കേണ്ടതെന്നും എന്നാൽ കോടതി മുഖേനയാണ് പിഴ അടക്കുന്നതെങ്കിൽ ഇത് 500 പൗണ്ട് അഥവാ അമ്പതിനായിരം രൂപയായി വർധിക്കുമെന്നും പൊലീസ് പറഞ്ഞു. 

കാറിൽ സഞ്ചരിക്കവേ ബ്രിട്ടനിലെ ലെവലിം​ഗ് അപ് ഫണ്ടിനെക്കുറിച്ചുള്ള വിഡിയോ ഇൻസ്റ്റ​ഗ്രാമിൽ  പങ്കുവെക്കാനായി റെക്കോർഡ് ചെയ്യാനായാണ് ഋഷി സുനക് സീറ്റ് ബെൽറ്റ് മാറ്റിയത്. വ്യാഴാഴ്ച സുനകിന്റെെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയായിരന്നു വിഡിയോ പുറത്തു വന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത വിഡിയോ പിന്നീട് നീക്കം ചെയ്യുകയായിരുന്നു.

കാറിൽ സീറ്റ് ബെൽറ്റ് പോലും ധരിച്ച് സഞ്ചരിക്കണമെന്ന് അറിയാത്ത ഒരാൾ എങ്ങനെ രാജ്യം ഭരിക്കുമെന്ന് പ്രതിപക്ഷമായ ലേബർ പാർട്ടി ആക്ഷേപമുയർത്തിയിരുന്നു.

സംഭവത്തിൽ  സുനക് നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. എല്ലാവരും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കണം എന്നുതന്നെയാണ് പ്രധാനമന്ത്രിയുടെ അഭിപ്രായമെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തിന് ജാ​ഗ്രതക്കുറവ് പറ്റിയതാണെന്നും പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വക്താവും നേരത്തെ അറിയിച്ചിരുന്നു. 

Rishi Sunak fined for not wearing seatbelt in back of car