ആശങ്കയുണർത്തി യുഎസിൽ പ്രബലമായി പുതിയ കോവിഡ് വകഭേദം 'ക്രാക്കൻ'

കോവിഡിൻറെ XBB.1.5 എന്ന പുതിയ ഒമിക്രോൺ വകഭേദം വകഭേദമാണ് അമേരിക്കയിൽ കൂടുതൽ ശക്തമായി വ്യാപിക്കുന്നത്. അമേരിക്കയിൽ ഇപ്പോഴുള്ള വ്യാപനത്തിന്റെ 40 ശതമാനവും ഇതേ വകഭേദം മൂലമാണ് എന്നാണ് റിപ്പോർട്ടുകൾ.

ഒമിക്രോണിൻറെ രൂപാന്തരം പ്രാപിച്ചവയിൽ വച്ച് ഏറ്റവും പുതിയതും, ഇതുവരെ കണ്ടുപിടിക്കപ്പെട്ട വകഭേദങ്ങളിൽ ഏറ്റവും കൂടുതൽ വ്യാപന ശേഷി ഉള്ളതുമാണ് പുതിയ കോവിഡ് വകഭേദം. 'ക്രാക്കൻ' എന്നാണ് ഈ വകഭേദം പൊതുവേ അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറില്‍ ബോട്സ്വാനയില്‍ ആദ്യമായി സ്ഥിരീകരിച്ച ഈ വകഭേദം നിലവിൽ യുകെ, ഇന്ത്യ, അമേരിക്ക, സിംഗപ്പൂർ തുടങ്ങി 29 ഓളം രാജ്യങ്ങളിൽ‌ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇന്ത്യയിൽ അഞ്ചോളം കേസുകള്‍ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒമിക്രോൺ വകഭേദത്തിന്റെ ബി എ 2 വിഭാഗത്തിൽ പെട്ട രണ്ട് വിഭാഗങ്ങളുടെ ജനിതക ഘടന കൂടിച്ചേർന്നതാണ് XBB.1.5 എന്ന ഉപ വകഭേദം രൂപപ്പെട്ടിരിക്കുന്നത്. ഇതുവരെ കണ്ടുപിടിക്കപ്പെട്ട കോവിഡ് വകഭേദങ്ങളിൽ ഏറ്റവുമധികം വ്യാപനശേഷിയുള്ള വകഭേദമാണ് ക്രാക്കൻ. ഇതുകൂടാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്കും കൂടുതലാണ്. ലോകാരോഗ്യ സംഘടനയും ഈ കാര്യങ്ങൾ സ്ഥിരീകരിച്ചു കഴി​ഞ്ഞു. ഈ വകഭേദത്തിന് വാക്സീനുകൾ കൊണ്ട് ആർജ്ജിച്ച പ്രതിരോധ ശക്തിയേയും മുമ്പത്തെ കോവിഡ് ബാധ കൊണ്ട് ആർജ്ജിച്ച പ്രതിരോധ ശക്തിയേയും എളുപ്പം മറികടക്കാൻ സാധിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് രോഗാവസ്ഥ കൂടുതൽ ഗുരുതരമാക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ക്രാക്കൻ വകഭേദം ബാധിച്ചവരിലും ഒമിക്രോൺ വകഭേദങ്ങള്‍ ബാധിച്ചവരിലുള്ള രോഗലക്ഷണങ്ങൾക്ക് സമാനമായ ലക്ഷണങ്ങൾ തന്നെയാണ് കണ്ടുവരുന്നത്. അമേരിക്കയുടെ വടക്കുഭാഗത്ത് 75 ശതമാനത്തോളം കേസുകളും ഈ വകഭേദം മൂലം ആണെന്നും വൻതോതിൽ ഇത് വ്യാപിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതുകൂടാതെ ആന്റിജൻ ടെസ്റ്റുകൾക്കും പിസിആർ‌ ടെസ്റ്റുകൾക്കും ഈ വകഭേദത്തെ കണ്ടെത്തുവാൻ സാധിക്കുമോ എന്നതിനെ കുറിച്ചും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

New Covid Variant Kraken in concern