ആദ്യ കോവിഡ് ബാധിത വുഹാനിലെ മൽസ്യ വിൽപ്പനക്കാരി; സ്ഥിരീകരിച്ച് റിപ്പോർട്ട്

പ്രതീകാത്മക ചിത്രം

വുഹാനിലെ ഭക്ഷ്യമാർക്കറ്റിലെ മൽസ്യവിൽപ്പനക്കാരിയിലാണ് കോവിഡ് ബാധ ആദ്യം കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. വൈറസിന്റെ ഉദ്ഭവത്തെപ്പറ്റി പഠിക്കുന്ന വിദഗ്ധനായ അരിസോന യൂണിവേഴ്സിറ്റിയിലെ മൈക്കേൽ വോറോബിയുടെ പഠനത്തിനാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതെന്ന് ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ചെമ്മീൻ വിൽപ്പന നടത്തിയിരുന്ന 57 കാരിയിൽ ഡിസംബർ 11നുതന്നെ പനി സ്ഥിരീകരിച്ചെന്ന് വോറോബിയുടെ പഠനം വ്യക്തമാക്കി. തുടക്കത്തിൽ കണ്ടെത്തിയ വൈറസ് ബാധിതരിൽ പകുതിപ്പേരും ചന്തയുടെ ചുറ്റുവട്ടത്തുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ചന്തയിൽ നിന്നല്ല തുടക്കമെന്ന വാദത്തിന് നിലനിൽപില്ല. 

‘സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച വോറോബിയുടെ കണ്ടെത്തൽ വസ്തുതാപരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം പറഞ്ഞു. അക്കൗണ്ടന്റിന് ഡിസംബർ 8നു കോവിഡ് ബാധയുണ്ടായെന്ന റിപ്പോർട്ട് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം പുറത്തുവിട്ടിരുന്നു. എന്നാൽ, അതു തെറ്റായിരുന്നുവെന്നും വോറോബിയുടെ കണ്ടെത്തലാണ് ശരിയെന്നും വിദഗ്ധസംഘാംഗമായ പീറ്റർ ദസാക് പറഞ്ഞു.