ആണവനിലയം ചോരുന്നു; ഒടുവിൽ അടച്ചുപൂട്ടി ചൈന; വൻആശങ്ക

ആണവനിലയം ചോരുന്നുവെന്ന സംശയത്തിന് പിന്നാലെ ചൈനയിലെ ടൈഷൻ ആണവനിലയം അടച്ചുപൂട്ടി. ചൈനയിൽ നിന്നും വീണ്ടും ആശങ്ക ഉയർത്തുന്ന റിപ്പോർട്ടാണിത്. എന്നാൽ ഭയപ്പെടാൻ ഒന്നുമില്ലെന്നാണ് അധികൃതരുടെ വിശദീകരണം. അറ്റകുറ്റപ്പണികൾക്കായാണു നിലയം അടച്ചിയ്ക്കുന്നു എന്നാണ് ഔദ്യോഗികമായി പറയുന്നത്. എന്നാൽ പ്രശ്നം രാജ്യാന്തരതലത്തിൽ തന്നെ ചർച്ചയായതോടെയാണ് ചൈനയുടെ ഈ വിചിത്രവാദം എന്നതും ശ്രദ്ധേയം. 

ഹോങ്കോങ് നഗരത്തിനു സമീപത്തു സ്ഥിതി ചെയ്യുന്ന ആണവ നിലയത്തിലെ റിയാക്ടറിനുള്ളിൽ ആണവ വികിരണ തോത് വർധിച്ചത് ദിവസങ്ങൾക്ക് മുൻപ് തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ചൈനീസ് അധികൃതർ ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. ചൈനയിലെ ആണവ ഏജൻസിയായ സിജിഎന്നിന്റെയും ഫ്രാൻസിലെ ഇലക്ട്രിസിറ്റി ഡി ഫ്രാൻസിന്റെയും സംയുക്ത സംരംഭമാണ് ടൈഷൻ നിലയം. 2018ലാണ് നിലയം പ്രവർത്തനം ആരംഭിച്ചത്. എന്നാൽ അടുത്തിടെ യുഎസ് ഊർജമന്ത്രാലയത്തിന് എഴുതിയ ഒരു കത്തിൽ ഇലക്ട്രിസിറ്റി ഡി ഫ്രാൻസ,് നിലയത്തിലെ ആണവ ഇന്ധന റോഡുകൾ തകരാറിലായിട്ടുണ്ടെന്നും ആണവ വികിരണം റിയാക്ടറിലുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.