കുട്ടികൾ തോക്കെടുക്കുന്ന സംഭവങ്ങൾ തുടർച്ചയാവുന്ന യു.എസിൽ മൂന്ന് ആളുകൾക്ക് നേരെ നിറയൊഴിച്ച് പതിനൊന്ന് വയസ്സുകാരി സ്‌കൂൾ വിദ്യാർത്ഥി. യു-എസിലെ വടക്ക്-പടിഞ്ഞാറ് പ്രദേശമായ ഇദഹോയിലാണ് സംഭവം. റഗ്ബി മിഡിൽ സ്‌കൂളിൽ ആറാം ക്ലാസ് പഠിക്കുന്ന പെൺകുട്ടിയാണ് ആക്രമണത്തിന് പിന്നിൽ
സ്‌കൂളിനകത്ത് മൂന്ന് തവണ വെടിവെയ്പ്പ് നടത്തിയ സംഭവത്തിൽ രണ്ട് വിദ്യാർത്ഥികളും ഒരു സ്‌റ്റാഫ് അംഗവും ഗുരുതരമല്ലാത്ത പരുക്കുകളോടെ രക്ഷപെട്ടു. സംഭവം ഗുരുതരമായതോടെ ടീച്ചർ അടുത്തെത്തി തോക്ക് പിടിച്ചുമാറ്റുകയും തുടർന്ന് നിയമവകുപ്പിലെ ഉദ്യോഗസ്‌ഥർ വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു. സംഭവം അന്വേഷിച്ചുവരികയാണെന്ന് എഫ്.ബി.ഐ വൃത്തങ്ങൾ അറിയിച്ചു.
യു.എസ്സിൽ കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ പുറത്തുവരുന്ന നാലാമത്തെ വെടിവെയ്പ്പ് വാർത്തയാണ്. കഴിഞ്ഞ വർഷം 43,000ൽ പരം തോക്കുമായി ബന്ധപ്പെട്ട മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. വെടിവെയ്പ്പ് സംഭവങ്ങൾ 'പകർച്ചവ്യാധി' പോലെയാണെന്ന് കഴിഞ്ഞ മാസം പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടിരുന്നു.