‘മോദിയുടേത് വിവേചനം’; ബംഗ്ലദേശിൽ വ്യാപക ആക്രമണം, 11 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് ബംഗ്ലാദേശിൽ അരങ്ങേറിയ പ്രതിഷേധത്തിൽ നിന്ന്∙ MUNIR UZ ZAMAN / AFP

ധാക്ക∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു പിന്നാലെ ബംഗ്ലദേശിൽ വ്യാപക ആക്രമണം. കിഴക്കൻ ബംഗ്ലദേശിലെ ക്ഷേത്രങ്ങളും ട്രെയിനുകളുമാണ് ആക്രമിക്കപ്പെട്ടത്. തീവ്ര സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. നരേന്ദ്ര മോദിയുടെ സന്ദർശനമാണ് പ്രതിഷേധത്തിലേക്കും അക്രമത്തിലേക്കും നയിച്ചതെന്നും പൊലീസ് പറഞ്ഞു. 

വെള്ളിയാഴ്ച ആരംഭിച്ച അക്രമത്തിൽ 11 പ്രതിഷേധക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. മോദി തിരികെ പോയതിനു ശേഷവും അക്രമം തുടർന്നു. ഇന്ത്യയിലെ മുസ്‌ലിംകളോട് മോദി കാണിക്കുന്നത് വിവേചനപരമായ സമീപനമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ധാക്കയിൽ വെള്ളിയാഴ്ച പൊലീസ് നടത്തിയ കണ്ണീർവാതക പ്രയോഗത്തിൽ നിരവധി പേർക്കാണ് പരുക്കേറ്റത്.

ആയിരക്കണക്കിനാളുകളാണ് തെരുവിൽ പ്രതിഷേധവുമായി അണിനിരന്നത്. കിഴക്കൻ ജില്ലയായ ബ്രഹ്മൻബാരിയയിൽ ഹെഫാസത്–ഇ–ഇസ്‌ലാം സംഘത്തിന്റെ അനുയായികൾ ട്രെയിൻ തടഞ്ഞു നടത്തിയ ആക്രമണത്തിൽ പത്തു പേർക്കു പരുക്കേറ്റു. പടിഞ്ഞാറൻ ജില്ലയായ രാജ്ഷാഹിയിൽ ഞായറാഴ്ച പ്രതിഷേധക്കാർ രണ്ടു ബസ്സിന് തീയിട്ടു. പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 

ബംഗ്ലദേശിന്റെ 50ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ചയാണ് തലസ്ഥാനമായ ധാക്കയിലെത്തിയത്.  ഊർജം, വ്യാപാരം, ആരോഗ്യം, ഗതാഗതം, വികസനം എന്നീ 5 മേഖലകളിൽ സഹകരണത്തിന് ഇന്ത്യയും ബംഗ്ലദേശും ധാരണാപത്രം ഒപ്പുവച്ചു. ബംഗ്ലദേശിന് ഇന്ത്യ നൽകുന്ന 109 ആംബുലൻസുകളുടെയും 12 ലക്ഷം ഡോസ് കോവിഡ് വാക്സീന്റെയും പ്രതീകാത്മക കൈമാറ്റവും നടത്തി.

English Summary : Train, Temples Attacked As Bangladesh Clashes Spread After PM Modi Visit