97 പേർ മരിച്ച പാക് വിമാനാപകടം പൈലറ്റുമാരുടെ കോവിഡ് ചർച്ചയ്ക്കിടെ: റിപ്പോര്‍ട്ട്

മെയ് 22ന് പാക്കിസ്ഥാനിലെ ജനവാസമേഖലയിൽ വിമാനം തകർന്നുവീണ ദുരന്തം അശ്രദ്ധ മൂലമുണ്ടായ അപകടമാണെന്ന്  റിപ്പോർട്ട്. പൈലറ്റുമാരുടെയും എയര്‍ ട്രാഫിക് കണ്‍ട്രോളറുടെയും ഭാഗത്ത് വൻ വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ലാൻഡിങ് സമയത്ത് പൈലറ്റുമാർ കോവിഡ് മഹാമാരിയെ കുറിച്ചുള്ള ചർച്ചയിലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിന് പിഴവുണ്ടായിരുന്നില്ലെന്നും അധികൃതർ പറയുന്നു. 

97 പേരാണ് അന്നത്തെ ദുരന്തത്തിൽ മരിച്ചത്. ലഹോറിൽനിന്നു കറാച്ചിയിലേക്കു വരികയായിരുന്ന  എയർബസ് എ320  വിമാനം ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപമാണു തകർന്നു വീണത്.