ലോകം സാക്ഷി; ക്യാപ്റ്റന്റെ കൈപിടിച്ച് അവൻ; അപമാനഭാരമൊഴിഞ്ഞ്; അഭിമാനം

വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി, റഗ്ബി ടീം ക്യാപ്റ്റൻ ജോയൽ തോംസണിന്റെ കൈപിടിച്ച് ആരവങ്ങൾക്ക് ഇടിയിലേക്ക് അവൻ നടന്നുവന്നു. രണ്ടുദിവസം മുൻപ് പൊട്ടിക്കരയുന്ന ചിത്രം കണ്ണീരോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചവർ, ഹൃദയചിഹ്നത്തോടെ ഇന്ന് ഇൗ ചിത്രം പങ്കുവയ്ക്കുന്നു. ഭിന്നശേഷിക്കാരനായ തന്നെ സുഹൃത്തുക്കൾ കളിയാക്കുന്നത് അമ്മയോട് സങ്കടത്തോടെ പറഞ്ഞ ഒൻപതു വയസുകാരൻ ക്വാഡൻ ബെയിൽസിനെയാണ് ലോകം ഇങ്ങനെ ചേർത്തുപിടിക്കുന്നത്.

ഒാസ്ട്രേലിയയിൽ നടന്ന ഒരു റഗ്ബി മൽസരത്തിലേക്ക് ക്വാഡനെ അധികൃതർ ക്ഷണിച്ചിരുന്നു. ദേശീയ റഗ്ബി താരങ്ങളെല്ലാം ഇന്നലെ തന്നെ ഇൗ കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് വിഡിയോ പങ്കുവച്ചിരുന്നു. ഇന്ന് നാഷനല്‍ റഗ്ബി ലീഗിന്റെ ഇന്‍ഡിജനസ് ഓള്‍ സ്റ്റാര്‍സ് ടീം സ്റ്റേഡിയത്തിലേക്ക് എത്തിയപ്പോഴാണ് ഗ്യാലറി ഒന്നടങ്കം കയ്യടിച്ചത്. ടീം ക്യാപ്റ്റൻ ജോയൽ തോംസണിന്റെ കൈപിടിച്ച് സന്തോഷത്തോടെ നടന്നുവന്നത് ക്വാഡനായിരുന്നു. മയോറി ആൾ സ്റ്റാർസുമായി നടന്ന മൽസരത്തിലായിരുന്നു ഇൗ ഹൃദ്യ ദൃശ്യം.

‘എന്നെയൊന്ന് കൊന്നു തരാമോ? കണ്ണീരോടെ അവൻ ചോദിക്കുന്നു

‘എന്നെയൊന്ന് കൊന്നു തരാമോ?, ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്. ഒരു കയർ താ ഞാൻ ജീവിതം അവസാനിപ്പിക്കാം..’ ലോകം മുഴുവൻ തേങ്ങുകയാണ് ഇവൻ അനുഭവിച്ച അപമാനമോർത്ത്. അമ്മയ്ക്ക് മുന്നിൽ ഏങ്ങിക്കരഞ്ഞ് കൊണ്ടാണ് ഇൗ ഒൻപതുവയസുകാരന്റ വാക്കുകൾ. ഉയരം കുറവായതിന്റെ പേരിൽ സ്കൂളിലെ കുട്ടികൾ അപമാനിച്ചതിനെ പറ്റിയാണ് ഇൗ അമ്മയും മകനും ലോകത്തോട് സങ്കടപ്പെടുന്നത്. ഓസ്ട്രേലിയയിൽ നിന്നുള്ള ഇൗ വിഡിയോ കാണുന്നവരുടെ ഹൃദയം മുറിക്കുന്നതാണ്. 

മകനെ സ്കൂളിൽ നിന്നും വിളിക്കാൻ ചെന്നപ്പോഴാണ് കൂട്ടുകാർ അവനെ കളിയാക്കുന്നത് കാണുന്നത്.  ഉയരം കുറവായതിന്റെ പേരിൽ നിരന്തരം പരിഹാസത്തിന് ഇരയാവുകയായിരുന്നു കുട്ടി. അമ്മയെ കണ്ടതും അവൻ കരഞ്ഞുകൊണ്ട് ഓടി കാറിൽ കയറി. പിന്നീട് അമ്മയോട് ഇൗ അപമാനങ്ങളും സങ്കടങ്ങളും തുറന്നു പറഞ്ഞ് അവൻ പൊട്ടിക്കരഞ്ഞിരുന്നു.