പറക്കും തളിക നേരിട്ടുകണ്ടു; പിന്നാലെ കൂടിയിട്ടും പിടികിട്ടിയില്ല; വെളിപ്പെടുത്തൽ

പറക്കും തളിക എന്നത് കഥകളിൽ നിറയുന്ന ഒന്നാണെന്ന് പറഞ്ഞ് തള്ളാൻ വരട്ടെയെന്ന് പറയുകയാണ് അമേരിക്കന്‍ നാവികസേനാംഗങ്ങള്‍. 15 വർഷങ്ങൾക്ക് മുൻപ് കടലിൽ വച്ചുണ്ടായ അനുഭവമാണ് സൈനികർ വെളിപ്പെടുത്തിയത്. 2004 നവംബറില്‍ പരിശീലനത്തിന്റെ ഭാഗമായി ദക്ഷിണ കാലിഫോര്‍ണിയയില്‍ നിന്നും 165 കിലോമീറ്റര്‍ ഉള്‍ക്കടലിലായിരുന്നു നാവികസേനയുടെ പടക്കപ്പല്‍. ഇതിനിടയിലാണ് കപ്പലിലെ റഡാർ സംവിധാനത്തിൽ വിചിത്ര വസ്തുവിനെ കണ്ടെത്തിയത്.

80000- 60000 അടി വരെ ഉയരത്തിൽ 100 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ആകാശത്തുടെ ഇൗ വിചിത്ര വസ്തുക്കൾ സഞ്ചരിക്കുന്നതാണ് കണ്ടത്. ആകാശത്ത് കാണപ്പെടുന്നത് ഒരു വസ്തുവല്ലെന്ന് പിന്നാലെ മനസിലായി. പരസ്പരം കൃത്യമായ അകലത്തില്‍ അച്ചടക്കത്തോടെ എന്നാല്‍ അതിവേഗത്തിലാണ് അവ പറന്നതെന്ന് സീനിയര്‍ ചീഫ് ഓപറേഷന്‍സ് സ്‌പെഷലിസ്റ്റ് കെവിന്‍ ഡേ 'ദ നിമിറ്റ്‌സ് എന്‍കൗണ്ടേഴ്‌സ്' എന്ന ഡോക്യുമെന്ററിയില്‍ പറയുന്നു. 

ഒരാഴ്ച നീണ്ട ഒളിച്ചുകളിക്കുശേഷം കെവിന്‍ ഡേ മേലുദ്യോഗസ്ഥരില്‍ നിന്നും മേഖലയില്‍ F/A-18s പോര്‍വിമാനങ്ങള്‍ നിരീക്ഷണത്തിന് പോകാനുള്ള അനുമതി നേടി. ഇതോടെയാണ് കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചത്. ഒരു മൈല്‍ അകലത്തില്‍ ഈ പറക്കുന്ന വസ്തുക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. മുട്ട നീട്ടിവലിച്ചതു പോലെ വെളുത്ത് മിനുസമുള്ള രൂപമെന്നായിരുന്നു ദൃശ്യങ്ങളില്‍ നിന്നും അവയെ മനസിലാക്കിയത്. എന്നാല്‍ പോര്‍ വിമാനങ്ങള്‍ക്ക് പോലും പിടിതരാതെ അപ്രത്യക്ഷമാകാന്‍ ഇവക്ക് എളുപ്പം സാധിച്ചതും ദുരൂഹത വര്‍ധിപ്പിച്ചിരുന്നു.