ഗർഭിണിയായ കാമുകിയെ ചുറ്റിക കൊണ്ട് ക്രൂരമായി അടിച്ചു; കാമുകന് തടവ് ശിക്ഷ

ഗർഭിണയായ കാമുകിയെ ക്രൂരമായി ഉപദ്രവിച്ച കാമുകന് എട്ട് വർഷം നീണ്ട തടവ് ശിക്ഷ വിധിച്ചു. ഇംഗ്ലണ്ട് സ്വദേശിനിയായ ഗെമ്മ‌ ഗ്രിഫ്ത്ത് എന്ന യുവതിയാണ് ആറു മാസം ഗർഭിണിയായിരുന്നപ്പോൾ കാമുകന്റെ ക്രൂരമർദനത്തിന് ഇരയായത്. ഗെമ്മ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ കാമുകൻ കെൽവിൻ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. കഴിഞ്ഞവർഷം അമിതമായി മദ്യപിച്ചെത്തിയ കെൽവിൻ ഗെമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി.

വീടിനുള്ളിൽ കയറിയ ഇയാൾ ഗെമ്മയെ ചുറ്റികകൊണ്ട് തലയ്ക്കും താടിയെല്ലിലും മൂക്കിലും ആഞ്ഞടിച്ചു. നിലവിളികേട്ട് അയൽക്കാർ എത്തുമ്പോൾ ഇവരുടെ മുഖം തിരിച്ചറിയാൻ സാധിക്കാത്ത വിധം രക്തം കൊണ്ട് മൂടിയിരുന്നു. ഗെമ്മയുടെ കഴുത്തിൽ വൈൻ കുപ്പിയുടെ ചില്ലുകൊണ്ട് കുത്തികൊലപ്പെടുത്താനൊരുങ്ങുന്ന കാഴ്ചയാണ് അയൽക്കാർ കണ്ടത്. തക്ക സമയത്ത് എത്തിയതുകൊണ്ട് മാത്രമാണ് ജീവൻ രക്ഷിക്കാനായത്.

പൊലീസ് സംഭവസ്ഥലത്ത് നിന്നും രക്തം പുരണ്ട ചുറ്റിക കണ്ടെടുത്തു. ആക്രമണത്തിന് ശേഷം ഗെമ്മ മാനസികമായും തളർന്നുപോയിരുന്നു. ഏറെ നാൾ നീണ്ട കൗൺസിലിങ്ങിന് ശേഷമാണ് പഴയ ജീവിതത്തിലേക്ക് ഇവർ തിരികെ എത്തുന്നത്. ഇപ്പോൾ ഏഴു മാസം പ്രായമുള്ള മകളുണ്ട് ഗെമ്മയ്ക്ക്. ശാരീരിക ഉപദ്രവത്തിന് പ്രസ്റ്റൺ ക്രൗൺ കോടതിയാണ് കെൽവിന് തടവ് ശിക്ഷ വിധിച്ചത്.

ഇംഗ്ലണ്ടിലെ ലാൻസ്ഷെയറിൽവച്ചാണ് ഗെമ്മ കെവിനെ പരിചയപ്പെടുത്ത്. ഒരുമിച്ച് ജീവിക്കുന്ന സമയത്തൊന്നും കെൽവിന് അക്രമാസക്തിയില്ലായിരുന്നു. മദ്യത്തിന് അടിമയായതോടെയാണ് ഇവരുടെ ജീവിതം താളം തെറ്റുന്നത്. അതിന്ശേഷം സംശയരോഗവും തുടങ്ങി. തനിയെ പുറത്ത് പോകാൻ പോലും ഗെമ്മയെ അനുവദിച്ചിരുന്നില്ല.