ഇംപീച്ച്മെന്റ് നടപടികളോട് സഹകരിക്കില്ലെന്ന് വൈറ്റ്ഹൗസ്; ട്രംപ് പ്രതിപക്ഷ പോര് മുറുകി

പ്രസിഡന്‍റിനെതിരായ  ഇംപീച്ച്മെന്‍റ് നടപടികളോട് സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ്.  ഭരണഘടനാതത്വങ്ങള്‍ ലംഘിച്ചാണ് ജനപ്രതിനിധി സഭയുടെ നീക്കമെന്ന് സ്പീക്കര്‍ക്കയച്ച കത്തില്‍ വൈറ്റ് ഹൗസ് ആരോപിച്ചു. ഇതോടെ ഡോണള്‍ഡ് ട്രംപും പ്രതിപക്ഷവും തമ്മിലുള്ള പോര് മുറുകി. 

രാഷ്ട്രീയ എതിരാളി ജോ ബൈഡനെ അപകീര്‍ത്തിപ്പെടുത്താന്‍ യുക്രെയ്ന്‍റെ സഹായം തേടി എന്ന ആരോപണത്തിലാണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ ജനപ്രതിനിധി സഭ ഇപംീച്ച്മെന്‍റ് നടപടികള്‍ പ്രഖ്യാപിച്ചത.് എന്നാല്‍ സഭയുമായി സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ് അഭിഭാഷകന്‍ സ്പീക്കര്‍ നാന്‍സി പെലോസിക്കയച്ച കത്തില്‍ വ്യക്തമാക്കി. ജനവിധിയെ അട്ടിമറിക്കാനുള്ള സഭാ നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് കത്ത് പറയുന്നു. സഭാസമിതിയുമായി സഹകരിക്കുമെന്നാണ് നേരത്തെ ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നത്.

അതേസമയം ഇംപീച്ച്മെന്‍റ് നടപടിയുടെ കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയുമില്ലെന്ന് ഹൗസ് ഇന്‍റലിജന്‍സ് കമ്മിറ്റി അധ്യക്ഷന്‍ ആഡം ഷെഫ് വ്യക്തമാക്കി. ജനപ്രതിനിധിസഭയുടെ വിവിധ സമിതികൾ ട്രംപിനെതിരായ ആരോപണങ്ങളിന്മേൽ അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ തെളിവെടുപ്പിന് ഹാജരാകുന്നതില്‍ നിന്ന് പ്രധാനസാക്ഷികളെ വൈറ്റ് ഹൗസ് വിലക്കി.