കോക്പിറ്റിൽ‌ തള്ളിക്കയറാൻ ശ്രമം; യുവതിക്ക് വിമാനത്തിൽ ആജീവനാന്ത വിലക്ക്; പിഴയും

വിമാനത്തിൽ കയറുന്നതിന് ആജീവനാന്ത വിലക്ക്– അധികമാര്‍ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ശിക്ഷയാണ്. ഇരുപത്തിയഞ്ചുകാരി ഷ്ലോ ഹെയ്ൻസിന് ഈയടുത്ത് ലഭിച്ചത് ഈ കടുത്ത ശിക്ഷയാണ്. വിമാനത്തിനുള്ളിലെ അപകടകരമായ പെരുമാറ്റത്തിനാണ് ശിക്ഷ. 

ജൂണിലാണ് സംഭവം നടക്കുന്നത്. ലണ്ടനിൽ നിന്ന് തുർക്കിയിലേക്ക് പോകുകയായിരുന്ന ജെറ്റ്2 വിമാനത്തിലെ യാത്രക്കാരിയായിരുന്നു ഷ്ലോ ഹെയ്ൻസ്. വീൽചെയറിലുള്ള മുത്തശ്ശിക്കൊപ്പമായിരുന്നു യുവതിയുടെ യാത്ര.  യാത്രക്കിടെ യുവതി വിമാനത്തിന്റെ എമർജൻസി വാതികലുകൾ തുറക്കാൻ ശ്രമിച്ചു. ജീവനക്കാർ തടഞ്ഞതിനെത്തുടർന്ന് കോക്പിറ്റിൽ തള്ളിക്കയറാൻ ശ്രമിച്ചു. ജീവനക്കാരുമായി ഉന്തും തള്ളും ഉണ്ടായതോടെ യുവതി അലറിവിളിച്ചു. 

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ ഭീതിയിലായി. യുവതി വീണ്ടും സംഘർമുണ്ടാക്കിക്കൊണ്ടേയിരുന്നു. ഒടുവില്‍ റോയൽ എയർ ഫോഴ്സിന്റെ രണ്ട് ഫൈറ്റർ ജെറ്റുകളെത്തിയാണ് വിമാനം തിരിച്ച് ലണ്ടനിൽ തന്നെയെത്തിച്ചത്. 

തടയാന്‍ ശ്രമിച്ച യാത്രക്കാരെയും ജീവനക്കാരെയും യുവതി മർദിച്ചതായും പരാതിയുണ്ട്. വിലക്കിനൊപ്പം 1,05000 ഡോളർ(72 ലക്ഷം രൂപ) പിഴയും യുവതിയിൽ നിന്ന് ഈടാക്കും.