മുസ്‌‌ലിം ആയതുകൊണ്ട് സ്ഥലം തരില്ലെന്ന് പറഞ്ഞു; നാലരക്കോടി പിഴയിട്ടു

റഷീദ് ഖാൻ

മുസ്‌‌ലിം ആയത് കൊണ്ട് സ്ഥലം വാടകയ്ക്ക് കൊടുക്കില്ലെന്ന് പറഞ്ഞ അമേരിക്കക്കാരിക്ക് പിഴയായി നൽകേണ്ടി വന്നത് 6,75,000 ഡോളര്‍ (4,68,10,575 രൂപ). കൊളറാഡോ സ്വദേശിയായ കാത്തിന ഗാച്ചിസ് എന്ന യുവതിയാണ് ബംഗ്ലാദേശ് സ്വദേശികളോടെ വംശീയവും വർഗീയവുമായി പെരുമാറിയത്. സ്ഥലം ഇവർക്ക് പാട്ടത്തിന് നൽകിയ ആളോട് അമേരിക്കക്കാരന് തന്നെ കൊടുക്കണമെന്ന് ഉടമസ്ഥ പറഞ്ഞത് റെക്കോർഡ് ചെയ്തതാണ് വിനയായത്.

ഇവരുടെ ഉടമസ്ഥതയില്‍ ഡെന്‍വറിലുള്ള സ്ഥലം ക്രെയിഗ്‌ കാഡ്വെല്‍ എന്നയാള്‍ക്ക്‌ പാട്ടത്തിന്‌ കൊടുത്തിരിക്കുകയാണ്‌. ഇതേ സ്ഥലം കീഴ്‌പ്പാട്ടത്തിന്‌ കൊടുക്കാന്‍ കാഡ്വെല്‍ തീരുമാനിച്ചതോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. മറ്റൊരു സ്ഥലത്ത് ഹോട്ടൽ നടത്തുന്ന റഷീദ് ഖാൻ എന്ന യുവാവും പിതാവും ഡെൻവറിൽ മറ്റൊരു ശാഖ കൂടിത്തുടങ്ങാൻ സ്ഥലം ചോദിച്ചു. ഇതിനെക്കുറിച്ച് ഉടമസ്ഥയോടെ ചോദിച്ചിട്ട് പറയാമെന്ന് ഇയാൾ പറഞ്ഞു. രണ്ട് തവണ ഫോണിൽ സംസാരിച്ചപ്പോഴും ഇവർ വംശീയ പരാമർശം നടത്തിയിരുന്നു. ഫോൺ കോൾ ക്രെയിഗ്‌ കാഡ്വെല്‍ റെക്കോർഡ് ചെയ്തിരുന്നു. 

വാടകക്കാരനായി വേണ്ടത്‌ ഒരു അമേരിക്കക്കാരനെയാണോ എന്ന കാഡ്വെലിന്റെ ചോദ്യത്തിന്‌ 'അതെയതെ, നമ്മളെപ്പോളെ നല്ലൊരാളെ' എന്നായിരുന്നു കാത്തിനയുടെ മറുപടി. റാഷദ്‌ ഖാനും പിതാവും കുഴപ്പം പിടിച്ചവരാണെന്നും  അവര്‍ക്ക്‌ സ്ഥലം വാടകയ്‌ക്ക്‌ കൊടുക്കുന്നത്‌ അപകടകരമാണെന്നും കാത്തിന പറയുന്നതും കാഡ്വെല്‍ റെക്കോഡ്‌ ചെയ്‌തു. ഇതോടെയാണ് റഷീദും പിതാവും കോടതിയെ സമീപിച്ചത്. തെളിവുകൾ ഇവർക്ക് അനുകൂലമായതിനാൽ വിധി എതിരാകുമെന്ന് ഉറപ്പായിരുന്നു. ശിക്ഷയിൽ നിന്ന് ഒഴിവാകാൻ  കാത്തിന പിഴ നൽകി ഒത്തുതീർപ്പിന് വഴങ്ങുകയായിരുന്നു.