ഇരുട്ടിന്റെ 10 ദിനങ്ങൾ; ഇനിയും മാസങ്ങളോളം ഇരുട്ടിൽ; വെളിച്ചം കാത്ത് 13 പേർ; ഗുഹാജീവിതത്തിന്റെ വിഡിയോ

വടക്കൻ തായ്‌ലാൻഡിലെ ചിയാങ് റായ് പ്രവിശ്യയിൽ വെള്ളം കയറി ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്. രക്ഷാപ്രവർത്തകരും കുട്ടികളും തമ്മിൽ സംസാരിക്കുന്നത് വിഡിയോയിൽ കേൾക്കാം. ഭക്ഷണം വേണമെന്നും എത്രയും വേഗം ഗുഹയിൽ നിന്ന് രക്ഷപെടണമെന്നും അവർ ആവശ്യപ്പെട്ടു. 

ഭക്ഷണവും വെള്ളവുമില്ലാതെ ഇരുട്ടിലായ 10 ദിവസങ്ങൾക്കുശേഷമാണ് ഇവർ ജീവനോടെ ഉണ്ടെന്നറിയുന്നത്. ഒൻപതാം ദിവസമാണ് രക്ഷാപ്രവർത്തകസംഘത്തിലൊരാൾ കുട്ടികൾക്കടുത്തെത്തുന്നത്. കുട്ടികളുടെ ചിത്രങ്ങളും വിഡിയോയും കണ്ടതോടെ ഒരു രാജ്യത്തിൻറെ മുഴുവൻ ആശങ്കകൾക്കാണ് താത്ക്കാലിക ആശ്വാസമായിരിക്കുന്നത്. തായ്‌ലാൻഡ് കണ്ടതിൽ വെച്ചേറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിലൊന്നാണ് ഇത്. 

എന്നാൽ പതിമൂന്ന് പേരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ മാസങ്ങളോളം വേണ്ടിവന്നേക്കുമെന്നാണ് രക്ഷാപ്രവർത്തകസംഘം പറയുന്നത്. അത്രയും നാൾ അവർ ഗുഹക്കുള്ളിൽ കഴിയേണ്ടിവരും. ഇവർക്ക് ഭക്ഷണവും മരുന്നുമുൾപ്പെടെയുള്ളവ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.

അതേസമയം കുട്ടികളെ ഗുഹക്കുള്ളിൽ കൊണ്ടുപോയതിന് പരിശീലകനെതിരെ നിയമനടപടിയുണ്ടാകും.   

കഴിഞ്ഞ ശനിയാഴ്ചയാണ് 13 പേരടങ്ങുന്ന സംഘം ഗുഹയിൽ കുടുങ്ങിയത്. 11 മുതൽ 16 വരെ പ്രായമുള്ള 12 ആൺകുട്ടികളും പരിശീലകനുമാണ് അപകടത്തിൽപ്പെട്ടത്. പരിശീലനത്തിനുപോയ ഇവർ ഗുഹയിൽ കയറിയതിന് പിന്നാലെ കനത്ത മഴ ആരംഭിക്കുകയായിരുന്നു. ഗുഹയിൽ വെള്ളവും കയറി. ഇതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. 

ഗുഹയിലെ വെള്ളം അടിച്ചുകളയാൻ പമ്പുകൾ സ്ഥാപിച്ചെങ്കിലും മഴ കനത്തതോടെ ശ്രമം വിഫലമായി. 10 കിലോമീറ്റർ നീളമുള്ള ഗുഹ തായ്‌ലൻഡിലെ ഏറ്റവും വലിയ ഗുഹകളിലൊന്നാണ്.