'ഞാനും അയാളുടെ ലൈംഗികാതിക്രമത്തിന്റെ ഇര', തുറന്നു പറഞ്ഞ് നടി

ഹോളിവുഡ് നിർമാതാവ് ഹാർവെ വെയ്ൻസ്റ്റെയിനിനെതിരായ പീഡന പരാതികൾ തുടരുകയാണ്. നിർമ്മാതാവിനെതിരെ ഒടുവിൽ പരാതിയുമായി എത്തിയത് പൾപ്പ് ഫിക്ഷൻ, കിൽബിൽ എന്നീ ചിത്രങ്ങളിലെ നായിക ഉമ തർമൻ. ഹാര്‍വെയ്‌ക്കെതിരെ എഴുപതോളം ലൈംഗിക അതിക്ര ആരോപണങ്ങളാണ് ഉണ്ടായിരിക്കുന്നത്. അതില്‍ ഏറ്റവും പുതിയതാണ് ഉമ ന്യൂയോര്‍ക്ക് ടൈംസിലൂടെ നടത്തിയിരിക്കുന്ന ഈ വെളിപ്പെടുത്തല്‍.

‌'ഞാനും ഹാർവെ വെയ്ൻസ്്റ്റിന്റെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാണ്. വളരെ മോശമായാണ് അയാൾ എന്നോട് പെരുമാറിയത്. എല്ലാ മോശം കാര്യങ്ങളും എനിക്ക് ചെയ്യേണ്ടി വന്നു'. ഇനി ഒരു പെണ്ണിനും ഇത്രയും മോശമായ അനുഭവങ്ങൾ ഉണ്ടാകരുതെന്ന് കരുതിയാണ് ഇപ്പോൾ എല്ലാം തുറന്നു പറയുന്നതെന്നും ഉമ ന്യൂയോർക്ക് ടൈംസിനു നൽകിയ അഭിമുഖത്തിൽ പറയുന്നു. 

എന്നാൽ ഉമയെ മോശം രീതിയിൽ സമീപിച്ചുവെന്നു സമ്മതിച്ച ഹാർവി ശാരീരികമായി പീഡിപ്പിച്ചെന്ന ആരോപണം തള്ളിക്കളഞ്ഞു. ആവശ്യമെങ്കിൽ നടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിർമാതാവിന്റെ അഭിഭാഷകൻ അറിയിച്ചു. ഇക്കഴിഞ്ഞ ഒക്ടോബറിൽ ‘മി ടൂ’ ക്യാംപെയ്ൻ ഹോളിവുഡിൽ ശക്തമായ സമയത്ത് ഹാർവിക്കു നേരെ പരോക്ഷ ആരോപണം ഉന്നയിച്ച് ഉമ രംഗത്തു വന്നിരുന്നു. 

തൊഴിലിടത്തിൽ തനിക്കു നേരിടേണ്ടി വന്ന മോശം അനുഭവത്തെപ്പറ്റി ഉചിതമായ സമയത്തു പ്രതികരിക്കുമെന്നായിരുന്നു ഉമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ദേഷ്യത്തിന്റെ പുറത്ത് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അന്ന് ഉമ വ്യക്തമാക്കി. ഇതിന്റെ തുടർച്ചയായാണു പുതിയ വെളിപ്പെടുത്തൽ.