പാക്കിസ്ഥാനിൽ പ്രധാനമന്ത്രി നവാസ് ഷരീഫ് പോകുന്നതോടെ പാക്ക് ഭരണത്തിൽ സൈന്യം കൂടുതൽ പിടിമുറുക്കുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ. പാക്കിസ്ഥാനിൽ ജനാധിപത്യ സർക്കാരുകളുടെ തുടർച്ച ഉറപ്പുവരുത്തുമെന്ന പ്രതീക്ഷ നവാസ് ഷരീഫ് നിലനിർത്തിയിരുന്നു.
പാക്കിസ്ഥാനിൽ ജനാധിപത്യ സർക്കാർ തുടരുന്നതാണ് ഇന്ത്യയ്ക്കു നല്ലത്. ചർച്ചകൾക്കു സാധ്യത തെളിയുന്നതും അത്തരമൊരു സർക്കാരുമായാണ്. എന്നാൽ, അടുത്തകാലത്തായി ഒരുതരത്തിലുമുള്ള ചർച്ചകളും നടന്നിരുന്നില്ല. സൈന്യത്തിന്റെ അനുമതിയില്ലാതെ ഒരു ചർച്ചയും നടത്താൻ കഴിയാത്ത സ്ഥിതിയിലായിരുന്നു നവാസ് ഷരീഫും. പാക്കിസ്ഥാൻ ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ ശക്തിപ്പെടുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്. ദുർബലമായ ഭരണകൂടമാണ് അവിടെ സൈന്യം ആഗ്രഹിക്കുന്നത്. അതിനെതിരായ എല്ലാ മുന്നേറ്റങ്ങളെയും സൈന്യം അട്ടിമറിക്കും. അതുകൊണ്ടുതന്നെ ഇന്ത്യ – പാക്ക് ബന്ധത്തിൽ ഒരു മാറ്റത്തിനും ഈ സംഭവവികാസങ്ങൾ കാരണമാകില്ല.
സൈന്യവുമായി നവാസ് ഷരീഫ് നല്ല ബന്ധത്തിലായിരുന്നില്ല. കരസേനാ മേധാവി ജനറൽ ക്വമർ ജാവേദ് ബാജ്‌വയുമായും ചാരസംഘടനാ മേധാവി ലഫ്. ജനറൽ നവേദ് മുഖ്തറുമായും സ്വരച്ചേർച്ചയില്ലായിരുന്നു. ഷരീഫിനെ വീഴ്ത്തണമെന്നു സൈന്യം ആഗ്രഹിച്ചിരുന്നു. ആരോപണം അന്വേഷിച്ച ആറംഗ സുപ്രീം കോടതിയുടെ സമിതിയിൽ രണ്ടുപേർവീതം മിലിട്ടറി ഇന്റലിജൻസിൽനിന്നും ഐഎസ്ഐയിൽനിന്നുമായിരുന്നു എന്നതുകൂടി ഇതിന്റെ കൂടെ ചേർത്തു വായിക്കാം.
ഇന്ത്യയ്ക്കെതിരെ പോരാടാൻ ഭീകരർക്കു നവാസ് ഷരീഫ് സർക്കാർ വേണ്ടത്ര സഹായം നൽകുന്നില്ല എന്നായിരുന്നു ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ തുടങ്ങിയ ഭീകരസംഘടനകളുടെ പരാതി. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിച്ചപ്പോഴൊക്കെ സൈന്യം അതിനെ തകർത്തു. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞാച്ചടങ്ങിനു ഷരീഫിനെ ക്ഷണിച്ചപ്പോൾ ഇന്ത്യ – പാക്ക് ബന്ധം മെച്ചപ്പെടുകയാണെന്ന തോന്നലുണ്ടായി. മുംബൈ ഭീകരാക്രമണത്തിനുശേഷം നിലച്ചുപോയ സംഭാഷണം പുനരാരംഭിക്കാനും ശ്രമമുണ്ടായി. വിദേശകാര്യ സെക്രട്ടറിതല ചർച്ച നിശ്ചയിച്ചതുമാണ്. എന്നാൽ, കശ്മീർ വിഘടനവാദി നേതാക്കളെ ഡൽഹിയിലെ പാക്കിസ്ഥാൻ എംബസിയിലേക്കു പാക്ക് ഹൈക്കമ്മിഷണർ അബ്ദുൽ ബാസിത് ചർച്ചയ്ക്കു ക്ഷണിച്ചതു പാക്ക് സൈന്യത്തിന്റെ സമ്മർദംമൂലമായിരുന്നു. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകാര്യ സെക്രട്ടറിതല ചർച്ച റദ്ദാക്കി.
2015 ഡിസംബറിൽ വിദേശപര്യടനം കഴിഞ്ഞു മടങ്ങവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഹോറിലേക്കു പോയി നവാസ് ഷരീഫിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തു. ഒരു മാസം കഴിയുംമുൻപേ പഠാൻകോട്ട് സൈനികത്താവളത്തിൽ പാക്ക് ഭീകരാക്രമണമുണ്ടായി. ഇതോടെ ബന്ധം വീണ്ടും വഷളായി.
നവാസ് ഷരീഫും സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹ്‌ബാസ് ഷരീഫും സൈനിക മേധാവികളുമായി ഇടഞ്ഞതു കഴിഞ്ഞ വർഷം വാർത്തയായിരുന്നു. സൈന്യത്തിന്റെ നിലപാടുകൾ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയാണെന്നു ഷഹ്ബാസ് ഉന്നതതല യോഗത്തിൽ ക്ഷുഭിതനായി പറഞ്ഞു. ഭീകരർക്കെതിരെ സിവിലിയൻ ഭരണകൂടം നടപടിയെടുത്തപ്പോഴൊക്കെ സൈന്യം ഇടപെട്ട് അവരെ സ്വതന്ത്രരാക്കിയെന്നും ഷഹ്ബാസ് കുറ്റപ്പെടുത്തി.
കുൽഭൂഷൺ ജാദവ് വിഷയം വന്നപ്പോൾ നവാസ് ഷരീഫ് സർക്കാരിനെ പൂർണമായും അവഗണിച്ച് കരസേനാ മേധാവിയാണു കർക്കശ നിലപാടെടുത്തത്. രാജ്യാന്തര കോടതിയിൽനിന്നു തിരിച്ചടി നേരിട്ടിട്ടും നിലപാടിൽ അയവു വരുത്താൻ സൈന്യം തയാറായില്ല.