അറ്റ്ലാന്റിക് മഹാസമുദ്രത്തിലൂടെ പോവുകയായിരുന്ന അത്യാഢംബര കപ്പൽ പ്രതികൂല കാലവസ്ഥയിൽപ്പെട്ടതിന്റെ ഞെട്ടിക്കുന്ന വിഡിയോ പുറത്ത്. 4500 യാത്രക്കാരും 1600 ജീവനക്കാരുമായി സഞ്ചരിക്കുകയായിരുന്ന കപ്പൽ കൊടുങ്കാറ്റിൽപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് 30 അടി ഉയരത്തിൽ തിരമാലകൾ കപ്പലിലേക്ക് ആഞ്ഞടിച്ചു. കപ്പലിന്റെ പല ഭാഗങ്ങളും തകർന്നു. ഇതിന്റെ വിഡിയോയാണു പുറത്തുവന്നത്.
ഫെബ്രുവരി ഏഴിന് ന്യൂജഴ്സിയിൽനിന്ന് ഫ്ലോറിഡയിലേക്കായിരുന്നു റോയൽ കരീബിയൻ എന്ന ആഢംബര കപ്പലിന്റെ യാത്ര. യാത്രയ്ക്കിടെ അറ്റ്ലാന്റിക് മഹാസമുദ്രത്തിൽവച്ചു കപ്പൽ കൊടുങ്കാറ്റിന്റെ പിടിയിൽപ്പെട്ടു. കപ്പലിന്റെ വശങ്ങളിലേക്കു കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുന്നതു യാത്രക്കാരിലൊരാൾ പകർത്തി. വിനോദസഞ്ചാരിയായ ഒരു യാത്രക്കാരൻ കടലിന്റെ ഈ വശ്യത ആസ്വദിക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്.
എന്നാൽ കപ്പലിന്റെ പല ഭാഗത്തും കൊടുങ്കാറ്റ് വലിയ നാശനഷ്ടമുണ്ടാക്കി. മേൽത്തട്ടിലും തുറന്ന മറ്റു ഭാഗങ്ങളിലും തിരമാലകൾ ഇരച്ചു കയറി. മുറികളിലെ ഷെൽഫുകൾ പറന്നു. കൂട്ടിയിടിച്ചു തകർന്നു. 45 ഡിഗ്രിയോളം കപ്പൽ ചരിഞ്ഞു. നാലു യാത്രക്കാർക്കു സംഭവത്തിൽ പരുക്കേറ്റു. പ്രതികൂല കാലാവസ്ഥയെത്തുടർന്നു ഫ്ലോറിഡയിലെ പോർട്ട് കാനവെരൽ തുറമുഖത്തേക്കുള്ള യാത്ര മതിയാക്കി കപ്പൽ ന്യൂജഴ്സിയിലേക്കു മടങ്ങി.
ന്യൂജഴ്സിയിൽനിന്നു ഫ്ലോറിഡയിലേക്കുള്ള ഒരാഴ്ചത്തെ വിനോദയാത്രയ്ക്കായാണു കപ്പൽ പുറപ്പെട്ടത്. കൊടുങ്കാറ്റിനെത്തുടർന്ന് ഇതു വെട്ടിച്ചുരുക്കി കപ്പലിനു മടങ്ങേണ്ടിവരികയായിരുന്നു. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ കൊടുക്കുമെന്നും ഭാവിയിലുള്ള യാത്രയ്ക്കു ഡിസ്കൗണ്ട് നൽകുമെന്നും കപ്പൽ കമ്പനി അറിയിച്ചു.