'ഞാൻ സുഖവാസത്തിനല്ല ഗോവയിൽ പോയത്'; ആരോപണങ്ങള്‍ക്കു മറുപടിയുമായി സെൽ‍മ ജോർജ്

കെ.ജി.ജോർജിന്‍റെ മരണത്തിന് പിന്നാലെ ഭാര്യയ്ക്കെതിരെ നിരവധി വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, കെ.ജി.ജോർജിനെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ച് ഭാര്യയും മക്കളും ഗോവയിൽ സുഖവാസത്തിനു പോയി എന്ന ആരോപണത്തിനു മറുപടിയുമായി കെ.ജി.ജോർജിന്റെ ഭാര്യയും ഗായികയുമായ സെൽ‍മ ജോർജ് രംഗത്തെത്തിയിരിക്കുകയാണ്. 

മരിക്കുന്നതുവരെ നല്ല രീതിയിലാണ് ജോര്‍ജിനെ നോക്കിയിരുന്നത്. സ്ട്രോക്ക് വന്ന് കിടപ്പിലായതിന് ശേഷം ഒറ്റയ്ക്ക്  പൊക്കി എടുത്ത് കുളിപ്പിക്കാനും കിടത്താനും ഒന്നും കഴിയുമായിരുന്നില്ല.  അതിനുള്ള ആരോഗ്യം തനിക്കുണ്ടായിരുന്നില്ല. തനിക്ക് ഒറ്റക്ക് ശുശ്രൂഷിക്കാൻ കഴിയാത്തതുകൊണ്ടാണ് ഡോക്ടർ അടക്കമുള്ള എല്ലാവിധ  സൗകര്യവുമുള്ള സിഗ്നേച്ചർ എന്ന സ്ഥാപനത്തിൽ ആക്കിയത്. അവർ നന്നായിട്ടാണ് അദ്ദേഹത്തെ നോക്കിയത്. ഞങ്ങൾക്ക് ഒരു പരാതിയുമില്ല. എല്ലാ ആഴ്ചയിലും ഞാൻ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ കൊടുത്തു വിടുമായിരുന്നു. ആൾക്കാർ പറയുന്നതിനൊന്നും ഉത്തരം പറയാൻ ഞാനില്ല. കുരയ്ക്കുന്ന പട്ടികളുടെ വായ നമുക്ക് അടയ്ക്കാൻ പറ്റില്ലല്ലോ. യൂട്യൂബിൽ പലരും വളരെ മോശമായ വിഡിയോ ആണ് ഇടുന്നത്. ജോർജേട്ടൻ ഒരുപാട് സിനിമകൾ  എടുത്തു. പക്ഷേ അഞ്ചു പൈസ പോലും അദ്ദേഹം ഉണ്ടാക്കിയില്ല. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ സങ്കടം. ആളുകൾ പറയുന്നത് അദ്ദേഹത്തിന്റെ സ്വത്ത് തട്ടിയെടുത്ത് അദ്ദേഹത്തെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു എന്നാണ്. ആര് എന്ത് പറഞ്ഞാലും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല, ഞങ്ങൾക്ക് ആരെയും ബോധിപ്പിക്കാനില്ല. എന്റെ മക്കളും ഞാനും ദൈവത്തെ മുൻനിർത്തിയാണ് ജീവിക്കുന്നത്. അദ്ദേഹം വളരെ നല്ലൊരു ഭർത്താവും അച്ഛനും ആണ്. ഞങ്ങൾ വളരെ ആത്മാർഥമായിട്ടാണ് അദ്ദേഹത്തെ സ്നേഹിച്ചത്. ഒരു വിഷമവും അദ്ദേഹത്തിന് ഞാൻ കൊടുത്തിട്ടില്ല. 

ഞങ്ങൾ എങ്ങനെയാണ് അദ്ദേഹത്തെ നോക്കിയതെന്ന്  സിഗ്നേച്ചർ എന്ന സ്ഥാപനത്തോടും ഫെഫ്ക  സംഘടനയോടും ചോദിച്ചാൽ അറിയാം. മക്കള്‍ക്കും ജീവിക്കണ്ടേ? ജോലി ചെയ്യാനാണ് ഓരോ സ്ഥലങ്ങളിലേക്ക് അവര്‍ പോയത്. മക്കൾ രണ്ടുപേരും ദോഹയിലും ഗോവയിലുമാണ്. ആദ്യം മകളുടെ കൂടെയായിരുന്നു. ദോഹയിൽ ജോലി ചെയ്യുന്ന മകൾ അങ്ങോട്ടു പോയപ്പോൾ എനിക്ക് ഇവിടെ ഒറ്റയ്ക്ക് താമസിക്കാൻ കഴിയാതെയായി. അങ്ങനെയാണ് ഗോവയിലുള്ള മകന്റെയടുത്തേക്കു പോയത്. വേഗം മടങ്ങി വരാമെന്ന് പറഞ്ഞാണ് മകന്‍റെ അടുത്തേക്ക് പോയത്.  ഞാനും മക്കളും എന്‍റെ ഭർത്താവിനെ നന്നായിട്ടാണ് നോക്കിയത്. 'സിഗ്നേച്ചർ' എന്ന സ്ഥാപനത്തിൽ അദ്ദേഹത്തെ കൊണ്ട് ചെന്ന് ആക്കിയത് അവിടെ ഡോക്ടർമാരും നഴ്സുമാരും ഫിസിയോതെറാപ്പിയും അടക്കം അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഉള്ളതിനാലാണ്.  ഞങ്ങൾ അദ്ദേഹത്തെ വൃദ്ധസദനത്തിലാക്കി കടന്നുകളഞ്ഞെന്നും മറ്റും പലരും പറയുന്നുണ്ട്. അത് വെറും തെറ്റിധാരണ മാത്രമാണ്.

പ്രായമായ ആളുകൾ അസുഖമായി കിടക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലത്. ഞാൻ ദിവസവും ദൈവത്തോട് പ്രാർഥിക്കാറുള്ളത് അദ്ദേഹത്തെ ഇട്ട് കഷ്ടപ്പെടാതെ അങ്ങ് വിളിക്കണേ എന്നാണ്. ആ പ്രാർഥന ഇപ്പോൾ ദൈവം കേട്ടു. എനിക്കിപ്പോൾ സമാധാനമെയുള്ളൂ അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത് കാണാൻ എനിക്ക് കഴിയില്ല.

പലരും പല രീതിയിലാണ് തെറ്റായ കാര്യങ്ങൾ‌ യൂട്യൂബ് ചാനലുകളിലടക്കം പ്രചരിപ്പിക്കുന്നത്. സ്ട്രോക്ക് വന്ന് കിടപ്പിലായ ജോര്‍ജിന് വേണ്ട എല്ലാവിധ പരിരക്ഷയും നൽകി. വളരെ സമാധാനപരമായാണ് കെ.ജി. ജോർജ് മരിച്ചത്. അദ്ദേഹത്തിന് ഇനി കൂടുതൽ പേരെടുക്കാൻ ഒന്നുമില്ല അദ്ദേഹത്തെപ്പോലെ ഒരു സംവിധായകൻ മലയാള സിനിമയുടെ ചരിത്രത്തിൽ വേറെയില്ല. എന്റെ ഭർത്താവായതുകൊണ്ടു പറയുകയല്ല, അത്രയും കഴിവുള്ള ഒരു സംവിധായകനായിരുന്നു അദ്ദേഹം. ഒരു സിനിമയുടെ അനുകരണമല്ല അദ്ദേഹത്തിന്റെ മറ്റൊരു സിനിമ. നല്ല രീതിയിൽ സിനിമകൾ ചെയ്ത ആളായിരുന്നു അദ്ദേഹം. ആർക്കും ഒരു രീതിയിലും കെ.ജി.ജോർജിനെ കുറ്റം പറയാൻ കഴിയില്ല. അത്രയും കഴിവുള്ള ഒരു ഡയറക്ടർ ഇനി ഉണ്ടാകില്ല എന്നു തന്നെ ഞാൻ പറയുന്നു. ഒരു വിഷമം മാത്രം എനിക്കുണ്ട്. ഒരു ഹൊറർ സിനിമ കൂടി ചെയ്യണം എന്ന് എപ്പോഴും പറയുമായിരുന്നു. പക്ഷേ കഴിഞ്ഞില്ല. കാമമോഹിതം എന്നൊരു പടം കൂടി മനസ്സിൽ ഉണ്ടായിരുന്നു. അത് ഭയങ്കര പ്രതീക്ഷയുള്ള സിനിമ ആയിരുന്നു ഈ രണ്ട് ആഗ്രഹങ്ങൾ മാത്രം നടന്നില്ല. ബാക്കിയെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്.അദ്ദേഹം മരിക്കുമ്പോൾ കുഴിച്ചിടരുതെന്ന് എപ്പോഴും പറയുമായിരുന്നു. അപ്പോൾ ഞാൻ പറയും നമ്മൾ ക്രിസ്ത്യാനികളല്ലേ അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്ന്. പക്ഷേ അദ്ദേഹം പറയും ‘ഇത് എന്റെ ആഗ്രഹമാണ് അത് നീ നടത്തി തന്നാൽ മതി, ആര് എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല എന്നെ ദഹിപ്പിക്കുക തന്നെ വേണം’ എന്ന്. അപ്പോൾ ഞാൻ തമാശയായി ചോദിച്ചു ‘ബോഡി മെഡിക്കൽ കോളജിന് കൊടുക്കട്ടെ പിള്ളേർക്ക് പഠിക്കാൻ’ എന്ന്. അദ്ദേഹം പറഞ്ഞു ‘അതൊന്നും വേണ്ട എന്നെ ദഹിപ്പിക്കണം’ എന്ന്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ശരീരം ദഹിപ്പിക്കുക തന്നെ ചെയ്തു എന്നും സെൽ‍മ കൂട്ടിച്ചേര്‍ത്തു. 

Selma George responded to the allegations