ചികിത്സയ്ക്കു നാട്ടുകാർ പണം പിരിച്ചു രക്ഷപ്പെടുത്തിയ ആൾക്ക് ക്രിസ്മസ് ബംപറിൽ ഒരു കോടി

മാസങ്ങളോളം നീണ്ട ആശുപത്രി ചികിത്സയ്ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് അറിയാതെ വിഷമിച്ച കാലമുണ്ടായിരുന്നു അഖിലേഷിനും ഭാര്യ കുമാരിക്കും. അന്നു നാട്ടുകാരാണു തുണയ്ക്കെത്തിയത്. വാടകവീട്ടിൽനിന്നു സ്വന്തം വീടെന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ ലൈഫ് പദ്ധതിയിൽ സർക്കാരിന്റെ നാലു ലക്ഷം രൂപ സഹായത്തിനുള്ള കാത്തിരിപ്പിലായിരുന്നു.

കഷ്ടപ്പാടുകളുടെ ആ കാലം ഇനി പഴങ്കഥ. വൈക്കം പുത്തൻവീട്ടിൽ കരയിൽ അഖിലേഷിനാണ് (59) ഇക്കുറി ക്രിസ്മസ് – പുതുവത്സര ബംപർ ലോട്ടറി രണ്ടാം സമ്മാനമായ ഒരു കോടി രൂപ കിട്ടിയിരിക്കുന്നത്.

2018ൽ പക്ഷാഘാതം സംഭവിച്ച് 3 മാസം അഖിലേഷ് ആശുപത്രിയിലായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഹരികുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും ആശുപത്രി അധികൃതരുടെയും സഹായത്തോടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുകയായിരുന്നു. ഇൻഡോ അമേരിക്കൻ ആശുപത്രി ജീവനക്കാരനാണ് ഇപ്പോൾ.

അഖിലേഷ് വല്ലപ്പോഴും മാത്രമാണു ലോട്ടറി ടിക്കറ്റ് എടുക്കാറുള്ളത്. വൈക്കം വടക്കേനട സ്കൂളിനു മുൻവശം ലോട്ടറി വ്യാപാരം നടത്തുന്ന ഇന്ദുവിന്റെ കയ്യിൽനിന്നു വാങ്ങിയ ടിക്കറ്റാണു ഭാഗ്യം സമ്മാനിച്ചത്. ടിക്കറ്റ് ബാങ്കിൽ ഏൽപിച്ചു.