'പറഞ്ഞത് തന്നെ; പേടിയില്ല; ആ തിരുവാതിര അനാവശ്യം': വിഡിയോ വന്ന വഴി

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിരക്ക് വലിയ തരത്തിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. പാർട്ടിക്കകത്ത് നിന്ന് തന്നെ എതിർസ്വരങ്ങൾ ഉയരുന്നു. ഒടുവില്‍ പാര്‍ട്ടി തന്നെ വീഴ്ച സമ്മതിച്ചു. പ്രതിപക്ഷവും വലിയ തരത്തിലുള്ള വിമർശനമാണ് ഉന്നയിക്കുന്നത്. കോവിഡ്, ഒമിക്രോൺ ഭീതിയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയപ്പോഴാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്നും ധീരജിന്റെ ചിതയൊടുങ്ങും മുമ്പ് ഇത് നടത്തിയത് ധാർമികമല്ലെന്നുമാണ് വാദങ്ങൾ. ഇപ്പോഴിതാ വൈറലാകുന്നത് മറ്റൊരു വിഡിയോ ആണ്. നടനും സംവിധായകനും മിമിക്രി കലാകാരനുമായ കലാഭവൻ അൻസാർ തിരുവാതിരയെ പരിഹസിക്കുന്ന ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സംഭവത്തെക്കുറിച്ച് അൻസാർ തന്നെ മനോരമ ന്യൂസ്ഡോട്ട്കോമിനോട് പ്രതികരിക്കുന്നു.

‘വൈറലാകാൻ വേണ്ടി ചെയ്തതല്ല. ‍ഞങ്ങൾ രാവിലെ കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ പോയപ്പോൾ സംസാരത്തിന്റെ ഇടയിൽ തിരുവാതിര വിഷയം വന്നു. വല്ല കാര്യവുമുണ്ടോ ഈ കൊറോണ സമയത്ത് ഇതിന്റെ വല്ല കാര്യവുമുണ്ടോ എന്ന് പറഞ്ഞ് ഞാൻ വെറുതെ കാണിച്ചതാ. ദാ ഇങ്ങനെയാ തിരുവാതിര കളിച്ചത് എന്ന് പറഞ്ഞ്. കൂട്ടത്തിലുള്ള എന്റെ ഒരു സുഹൃത്ത് അത് വിഡിയോ എടുത്ത് വാട്സാപ്പ് ഗ്രൂപ്പിലിട്ടു. ഇപ്പോൾ ഇത് മറ്റ് പല ഗ്രൂപ്പിലും പ്രചരിക്കുന്നുണ്ട്. സർക്കാരിനെതിരെ പറഞ്ഞു എന്ന തരത്തിൽ പേടിയൊന്നുമില്ല. എനിക്ക് ഒരു കക്ഷി രാഷ്ട്രീയവുമില്ല. ഞാൻ സർക്കാരിനെയോ പിണറായി വിജയനെയോ ഒന്നും പറഞ്ഞിട്ടില്ല. തിരുവാതിര നടത്താൻ പാടില്ലായിരുന്നു. അനവസരത്തിൽ ആണ് അത് നടന്നത്. ആ നിലപാടിൽ തന്നെ ഉറച്ച് നില്‍ക്കുന്നു. സ്ത്രീകളെയും അധിക്ഷേപിച്ചിട്ടില്ല ആ വിഡിയോയില്‍. അവരുടെ തന്നെ പാർട്ടിയിലെ ഒരു പയ്യൻ കൊല്ലപ്പെട്ട് ഇരിക്കുന്ന സമയത്തല്ലേ ഇത് നടത്തിയത്. അതിനെയാണ് വിമർശിച്ചത്. ഇപ്പോൾ ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി എങ്കിലും ഞാൻ ഇങ്ങനെ തന്നെ പ്രതികരിക്കും– അദ്ദേഹം പറഞ്ഞു.