6 മണിക്കൂറിൽ 193 ദേശീയഗാനം; പാട്ടുപാടി ലോകം കീഴടക്കി മലയാളി സഹോദരിമാർ

ആറു മണിക്കൂർ ലോകം കീഴടക്കാൻ തെരേസയ്ക്കും ആഗ്നസിനും വേണ്ടി വന്ന സമയമാണ്. 193 രാജ്യങ്ങളുടെ ദേശീയഗാനം പാടിയാണ് ഈ നേട്ടം. ആലപ്പുഴ സ്വദേശികളാണ് ഈ സഹോദരിമാർ. മനഃപാഠമായി പാട്ട് പാടിയതോടെ ഒറ്റദിവസം കൊണ്ട് മൂന്ന് രാജ്യാന്തര റെക്കോർഡ് പട്ടികയും ഇവർ ഇടം പിടിച്ചു. ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ ലോകസമാധാന ദിനത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി. ഒരോ രണ്ട് മണിക്കൂറിലും വെറും പത്ത് മിനിറ്റ് ഇടവേള മാത്രമെടുത്തായിരുന്നു ഇരുവരും ദേശീയഗാനങ്ങൾ പാടിയത്.

എല്ലാ രാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ കാണാതെ പഠിച്ചു പാടിയവർ, ലോകത്താദ്യമായി നൂറിലേറെ രാജ്യാന്തര ഭാഷകളിൽ പാടിയവർ എന്നീ നേട്ടങ്ങളും ഇവർക്ക് സ്വന്തമായി. ക്വീൻസ്​ലാൻഡിലെ ഗ്രിഫിത് സർവകലാശാലയിൽ മൂന്നാം വർഷ ക്രിമിനോളജി-സൈക്കോളജി വിദ്യാർഥിനിയാണ് തെരേസ. കലംവെയ്‌ൽ കമ്യൂണിറ്റി കോളജ് 12-ാം ക്ലാസ് വിദ്യാർഥിനിയാണ് ആഗ്നസ്.