നീലത്തിമിംഗലം ഇവിടെയും!: ഹൈഡ്രോ ഫോണിലൂടെ ശബ്ദം; കേരള തീരത്ത് ആദ്യം

വിഴിഞ്ഞം: കേരള തീരത്ത്  ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം ഗവേഷകർ രേഖപ്പെടുത്തി. വിഴിഞ്ഞം ഭാഗത്തെ ആഴക്കടലിൽ സ്ഥാപിച്ച ഹൈഡ്രോ ഫോൺ മുഖേനയാണിത് സാധ്യമായത്.. കേരള തീരത്ത് നീലത്തിമിംഗല സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ  ഇവയുടെ പഠനത്തിനായി കൂടുതൽ ഗവേഷണ-നിരീക്ഷണങ്ങൾക്കും വഴി തെളിഞ്ഞു.  കുറഞ്ഞ ആവൃത്തിയിലുള്ള ഹ്രസ്വമായ ശബ്ദവീചികളുടെ  പരമ്പരയായാണ് ശബ്ദരേഖ.

കൂട്ടംകൂടൽ, പുതിയ സ്ഥലങ്ങളിലേക്കുള്ള അധിനിവേശം, ഇണചേരൽ എന്നിയ്ക്കുൾപ്പെടെയുള്ള ആശയവിനിമയത്തിനുള്ളതാണ് ഈ ശബ്ദം ഉപയോഗിക്കുക. അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ.ഡോ. ദിപാനി സുറ്റാറിയ, കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻ‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ.ബിജുകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് മാസങ്ങളായി തുടർന്ന ഗവേഷണ പദ്ധതിയിൽ വിജയം കണ്ടത്.

സമുദ്ര ജീവശാസ്ത്രജ്ഞനും തലസ്ഥാന തീരദേശവാസിയുമായ കുമാർ സഹായരാജുവിന്റെ പിന്തുണയുമുണ്ടായി. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ മാർച്ചിൽ ആണ് ഹൈഡ്രോ ഫോൺ സ്ഥാപിച്ചത്. ജൂണിൽ ഉപകരണം തിരികെ എടുത്തു വിശകലനം ചെയ്തു. കേരള തീരത്ത് ബ്രൈഡ് തിമിംഗലം, കില്ലർ തിമിംഗലം എന്നിവയുടെ സാന്നിധ്യം നേരത്തെ  തിരിച്ചറിഞ്ഞിട്ടുണ്ട്. സമുദ്ര ശാസ്ത്ര ഗവേഷക വിദ്യാർഥിനി ദിവ്യ പണിക്കർ ലക്ഷദ്വീപ് കടലിൽ നിന്നുള്ള ‘നീല തിമിംഗല ഗാനം’ റെക്കോർഡു ചെയ്‌തതാണ് ഈ രംഗത്ത് സമീപ കാലത്തെ ശ്രദ്ധേയ സംഭവം. അതിനു പിന്നാലെയാണ് വിഴിഞ്ഞത്തെ ‘നീല’ ശബ്ദം