‘വസ്ത്രം അഴിച്ചു; ലൈംഗിക പീഡനം; ജനല്‍വഴി ഇഴഞ്ഞു രക്ഷപ്പെട്ടു; ഇതോ റാഗിങ് ?’

റാഗിങ് തടയാനും റാഗിങ് നടത്തുന്നവരെ ശിക്ഷിക്കാനും കർശനമായ നിയമങ്ങളുണ്ട്. കോളജും സ്കൂളുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് വിരുദ്ധ കമ്മിറ്റികൾ രൂപീകരിക്കണമെന്നാണു ചട്ടം. എന്നാൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സൽപ്പേരിനു കോട്ടം തട്ടുമെന്നു ഭയന്ന് ഇക്കാര്യം കൃത്യമായി പാലിക്കുന്നില്ലെന്നു പൊലീസ് പറയുന്നു. റാഗിങ് നേരിയ തോതിലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം. 

പക്ഷേ, ഒന്ന് അറിയുക റാഗിങ്ങിന് ഇരയാകുന്നവരുടെ മാത്രമല്ല, അതിൽ പ്രതികളാകുന്നവരുടെയും ജീവിതം അതോടെ ഇരുൾമൂടുകയാണ്.

റാഗിങ്ങിന്റെ പേരില്‍ നടക്കുന്ന ക്രൂരവിനോദങ്ങളെ കുറിച്ചും അതേല്‍പ്പിക്കുന്ന മാനസികാഘാതങ്ങളെ കുറിച്ചും എഴുതുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനുരാധ കൃഷ്ണൻ. നിയമങ്ങള്‍ ഒക്കെയുണ്ടായിട്ടും ഇന്നും കലാലയങ്ങളില്‍ യാതൊരു കുറവുമില്ലെതെ നടക്കുന്ന ഒന്നാണ് റാഗിങ്ങെന്ന് അനുരാധ കുറിക്കുന്നു. റാഗിങ്ങിന്റെ പേരില്‍ ലൈംഗിക പീഡനത്തിനിരയായ സുഹൃത്തിന്റെ അനുഭവവും അനിരാധ പങ്കുവയ്ക്കുന്നുണ്ട്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

റാഗിംഗ് എന്ന ക്രൂര വിനോദം.

നിയമങ്ങൾ ഒക്കെയുണ്ടായിട്ടും ഇന്നും കലാലയങ്ങളിൽ യാതൊരു കുറവുമില്ലാതെ നടക്കുന്ന ഒന്നാണ് മുകളിൽ പറഞ്ഞ സംഭവം

ഒന്നാംവർഷ കോളേജ്, ഹോസ്റ്റൽ ജീവിതം ഒക്കെ പലർക്കും ഇന്ന് ഒരു ട്രോമ ആണ്. റാഗിംഗ് ഒരു അട്ടിപ്പേറവകാശമായി കൊണ്ടുനടക്കുന്നവർ ആണ് ഭൂരിപക്ഷം വരുന്ന സീനിയർമാരും

കോളേജ് ക്യാമ്പസുകൾ പൊതുവെ സേഫ് ആണെങ്കിലും ഹോസ്റ്റൽ ഇടിമുറികൾ ആകാറുണ്ട്. സീനിയർ ആളുകളോടൊപ്പം ഇരുന്ന് ഫുഡ്‌ കഴിക്കാനോ, ടീവീ കാണനോ പാടില്ല, അവരുടെ നേരെ നോക്കാൻ പാടില്ല, ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല, ക്യാന്റീനിൽ പോകാൻ പാടില്ല തുടങ്ങി ചെറിയ ചെറിയ വിലക്കുകളിൽ തുടങ്ങി അവരുടെ ജട്ടിമുതൽ കോട്ട് വരെ അലക്കി കൊടുത്തു രാത്രി കൂമ്പിന് ഇടിവാങ്ങുന്ന അസുലഭ നിമിഷങ്ങൾ.

കുറച്ചു ഫെമിനിൻ ആയ ആൺകുട്ടി കൂടിയാണെങ്കിൽ പൂർത്തിയായി. വാക്കുകൾ കൊണ്ടുള്ള തെറി അഭിഷേകം, പരസ്യമായി തുണി ഉരിയൽ, കൂട്ടമായുള്ള പീഡനം, അങ്ങിനെ ധാരാളം പ്രശ്നങ്ങൾ ഫെമിനിറ്റിയുടെ പേരിൽ ബോണസ് ആയി കിട്ടാറുണ്ട്. ഇനി അവൻ സീനിയർ അയൽപോലും ജൂനിയർ കുട്ടികൾ അടക്കം കളിയാക്കലുകൾ തുടർന്നുകൊണ്ടേയിരിക്കും.

റാഗിംഗ് എന്ന പേരിൽ റൂമിൽ വിളിച്ചുവരുത്തി, വസ്ത്രം എല്ലാം അഴിച്ചെടുത്തു ബക്കറ്റിൽ വെള്ളത്തിൽ മുക്കിവെച്ചു കൂട്ടമായി ലൈംഗികമായി പീഡിപ്പിച്ചു ഉടുത്തുണിയില്ലാതെ ഹോസ്റ്റൽ ജനൽ വഴി ഇഴഞ്ഞു രക്ഷപെടേണ്ടി വന്ന സുഹൃത്തിനെ അറിയാം.

പലപ്പോഴും കോളേജ് അധികൃതരും റാഗിംഗ് എന്ന ക്രൂര വിനോദത്തിന് മൗനസമ്മതം നൽകാറുണ്ട്. പരാതി നൽകിയാലും കൃത്യമായി നടപടി എടുക്കാത്ത സാഹചര്യത്തിൽ കൂടുതൽ പീഡനങ്ങൾ തുടർന്നുള്ള നാളുകളിൽ അനുഭവിക്കണ്ടി വരുന്നുണ്ട് എന്നതും ഒരു യഥാർഥ്യമാണ്.

പലരും റാഗിങ്ങിനു കണ്ടെത്തുന്ന ന്യായീകരണം കുട്ടികളെ ബോൾഡ് ആക്കാൻ വേണ്ടിയും, ജാഡ കുറക്കാൻ വേണ്ടിയും ആണെന്നാണ്. പക്ഷെ അത് കുട്ടികളിൽ ഉണ്ടാകുന്ന ട്രോമ എത്രമാത്രം ആണെന്ന് മനഃപൂർവം വിസ്മരിക്കുന്നു.

ഓരോകുട്ടികളും വളരുന്നത് ഓരോ സാഹചര്യങ്ങളിൽ ആണ്. ഓരോത്തരും ഓരോ സ്വഭാവം ഉള്ളവർ ആണ്. പലരും ആദ്യമായി വീടുവിട്ടു നിൽക്കുന്നവരാണ്, ഇത്തരത്തിലുള്ള ക്രൂരവിനോദങ്ങൾ ചിലപ്പോൾ ഒരു ആയുഷ്കാലത്തേക്കുള്ള മുറിവുകൾ അവരിൽ ഉണ്ടാക്കാം

ഇതൊക്കെ പിന്നീട് ഓർക്കുമ്പോൾ ചിരിക്കാനുള്ള കാര്യങ്ങൾ ആണെന്നതൊക്കെ വെറുതെയാണ്.

തീർത്തും സാഡിസ്റ്റുകളായ ക്രിമിനലുകൾ ആണ് റാഗിങ് ചെയുന്നവരും, പ്രോത്സാഹിപ്പിക്കുന്നവരും.

ഈ സമൂഹത്തിൽ അത് എന്നെങ്കിലും ഇല്ലാതാകും എന്ന പ്രതീക്ഷയും ഇല്ല...

ഒരു വർഷം മുൻപേ അഡ്മിഷൻ എടുത്തു എന്നത് പിന്നാലെ വരുന്നവരെ പീഡിപ്പിക്കാനുള്ള ലൈസെൻസ് അല്ല എന്ന് മാത്രം ഓർക്കുക