ജിറാഫിനെ വെടിവച്ച് കൊന്നു; ഹൃദയം കയ്യിലേന്തി യുവതി; ‘പ്രണയദിനസമ്മാനം’; രോഷം

കാട്ടിൽ കയറി ജിറാഫിനെ വേട്ടയാടി െകാന്നശേഷം അതിന്റെ ഹൃദയം കയ്യിലേന്തിയുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ച് വേട്ടക്കാരി. പ്രണയദിന സമ്മാനം എന്ന തലക്കെട്ടോടെയാണ് ഇവർ ഈ ചിത്രം പങ്കിട്ടത്. ദക്ഷിണാഫ്രിക്കയിലെ ട്രോഫി ഹണ്ടറായ മെരിലിസ് ഫാൻഡെർ മെർവെയാണ് ഇതോടെ വലിയ വിവാദത്തിലായിരിക്കുന്നത്.

17 വയസ് പ്രായം വരുന്ന ജിറാഫിനെയാണ് ഇവർ വെടിവച്ച് െകാന്നത്. പിന്നീട് ശരീരം തുരന്ന് അതിന്റെ ഹൃദയം പുറത്തെടുത്തു. ചോരകിനിയുന്ന ഹൃദയം കയ്യിലേന്തിയാണ് ഇവർ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഫെബ്രുവരി 14നായിരുന്നു ഈ ക്രൂരവേട്ട. ‘ജിറാഫിന്റെ ഹൃദയം എത്ര വലുതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ’ എന്നും ഇവർ ചോദിക്കുന്നു.

ചെറുപ്പം മുതലേ വേട്ട ഇഷ്ടപ്പെടുന്ന ഈ 32കാരി ഇതിനോടകം തന്നെ ആന, സിംഹം, പുള്ളിപ്പുലി അടക്കമുള്ള 500 മൃഗങ്ങളെ കൊന്നിട്ടുണ്ടെന്നും അവകാശപ്പെടുന്നു. അക്കൂട്ടത്തിൽ വലിയ സ്വപ്നമായിരുന്നു ജിറാഫ് വേട്ടയെന്നും ഇതിനായി എല്ലാ സഹായവും ചെയ്ത് തന്നത് ഭർത്താവാണെന്നും ഇവർ പറയുന്നു. ചിത്രം പുറത്തുവന്നതോടെ വലിയ രോഷമാണ് ലോകമെങ്ങും ഉയരുന്നത്.