5 പേർ പുഴയില്‍ മുങ്ങിത്താണു; രക്ഷകരായി 2 കുട്ടികള്‍; ‘ദൈവമാണ് ഈ മക്കളെ എത്തിച്ചത്’

നാദാപുരം: വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം പുഴയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ 5 പേർ  മുങ്ങിത്താഴുന്നതിനിടയിൽ 2 വിദ്യാർഥികൾ സാഹസികമായി രക്ഷിച്ചു. വാണിമേൽ സിസി മുക്കിലെ പടിക്കലകണ്ടി അമ്മതിന്റെയും സുബൈദയുടെയും മകൻ കല്ലാച്ചി ഹൈടെക് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹൈമിൻ (15), വയലിൽ മൊയ്തുവിന്റെയും അസ്മയുടെയും മകൻ വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ഷാമിൽ (14) എന്നിവരാണ് അമ്മയും മകനും അടക്കമുള്ള 5 പേർക്ക്  രക്ഷകരായത്.

പരപ്പുപാറയിലെ വ്യാപാരി കൂട്ടായിച്ചാലിൽ സുരേന്ദ്രന്റെ  മകൾ ബിൻഷി (22), സുരേന്ദ്രന്റെ സഹോദരി സൗമിനിയുടെ മകൾ ബെംഗളൂരുവിൽ നിന്നെത്തിയ സജിത (36), ഇവരുടെ മകൻ സിഥുൻ (13), മറ്റൊരു സഹോദരി കല്ലുനിര സ്വദേശി ഷീജയുടെ മക്കളായ ആശിലി (23), അഥുൻ (15) എന്നിവരെയാണ് മുഹൈമിനും ഷാമിലും രക്ഷിച്ചത്. സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ പരിശീലനം കഴിഞ്ഞു പുഴയിൽ കൈകാലുകൾ കഴുകാൻ പോയ മുഹൈമിനും ഷാമിലും ബഹളം കേട്ടാണ് മുങ്ങിത്താഴുകയായിരുന്നവരുടെ അടുത്തേക്കു ചെന്നത്.

അവർ വെള്ളത്തിൽ നീന്തിക്കളിക്കുകയാണെന്നാണ് ആദ്യം കരുതിയത്. രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള മുറവിളി കേട്ടതും ഇരുവരും പുഴയിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു. ‘ദൈവമാണ് ഈ മക്കളെ പുഴയിൽ എത്തിച്ചത്. അല്ലെങ്കിൽ ഞങ്ങൾ 5 പേരും മുങ്ങി മരിക്കുമായിരുന്നു’– രക്ഷപ്പെട്ടവരുടെ കൂട്ടത്തിലെ മുതിർന്ന അംഗമായ സജിത പറഞ്ഞു.