‘അച്ഛൻ പറഞ്ഞു: ദേ ചീരു വീണു കിടക്കുന്നു’; കരഞ്ഞ് മേഘ്ന പറയുന്നു

തെന്നിന്ത്യൻ സിനിമാലോകത്തെ കണ്ണീരിലാക്കിയ മരണമായിരുന്നു ചിരഞ്ജീവി സർജയുടേത്. അതിനൊപ്പം മലയാളികളെ ഏറെ വേദനിപ്പിച്ചത് നടി മേഘ്നയുടെ കണ്ണീരാണ്. കുടുംബത്തിലേക്ക് പുതിയ അതിഥിയെ കാത്തിരിക്കുമ്പോഴാണ് സർജയുടെ അപ്രതീക്ഷിത മരണം എത്തുന്നത്. 

തളർന്നിരുന്ന മേഘ്നയുടെ മുഖം മലയാളിക്ക് വിങ്ങലായി. കടന്നുപോയ നിമിഷങ്ങളെ കുറിച്ചും സർജയുടെ മരണത്തെ കുറിച്ചും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മേഘ്ന ഇതാദ്യമായി തുറന്നുപറഞ്ഞു. 

‘ഒരു സാധാരണ ഞായറാഴ്ച്ചയായിരുന്നു. സഹോദരൻ ധ്രുവിനും ഭാര്യയ്ക്കും ഒപ്പം വീടിന് പുറത്ത് നിൽക്കുമ്പോഴാണ് ചീരു കുഴഞ്ഞു വീണെന്ന് അകത്ത് നിന്ന് അച്ഛൻ വിളിച്ച് പറയുന്നത്. ഇടയ്ക്ക് ബോധം വന്നെങ്കിലും പെട്ടെന്ന് വീണ്ടും ബോധം പോയി. ഉടനെ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പെട്ടെന്ന് തന്നെ എമർജൻസി റൂമിലേക്ക് അദ്ദേഹത്തെ കയറ്റി. അപ്പോഴാണ് ഹൃദയാഘാതമാണെന്ന് അറിയുന്നത്. വീട്ടിൽ വച്ച് ബോധം വന്ന ആ ചെറിയ നിമിഷവും നീ വിഷമിക്കരുതെന്നാണ് ചീരു എന്നോട് പറഞ്ഞത്. അതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ’ മേഘ്ന പറയുന്നു.

ഈ കോവിഡ് കാലത്താണ് ഞങ്ങൾ ഒരുമിച്ച് ഒട്ടേറെ സമയം ചെലവഴിച്ചതെന്നും മാർച്ച് മുതൽ അവസാന നാൾ വരെ ഓരോ നിമിഷവും ഞങ്ങൾ ഒരുമിച്ചായിരുന്നെന്നും മേഘ്ന കോവിഡിനോട് കടപ്പെട്ടു െകാണ്ട് പറയുന്നു.