റോഡുപണിക്കിടെ വമ്പൻ കല്ലറ; രണ്ടായിരം വർഷം മുൻപ് മണ്ണടിഞ്ഞ രഹസ്യം

ജോർദാനിലെ  ബയ്ത് റാസിൽ നിന്നും കണ്ടെത്തിയ ഭീമൻ കല്ലറ രണ്ടായിരം വർഷം മുൻപുള്ള ചരിത്രത്തിലേക്ക് നയിക്കുകയാണ്. റോഡുപണി നടക്കുന്നിടത്ത് നിന്നാണ് അപൂർവമായ ശവക്കല്ലറ ശ്രദ്ധയിൽപ്പെടുന്നത്. 2016 സെപ്റ്റംബർ അവസാനം കണ്ടെത്തിയ ഈ റോമൻ കല്ലറയിൽ നടത്തിയ ഗവേഷണങ്ങൾ അമ്പരപ്പിക്കുന്ന സൂചനകളാണ് ലോകത്തിന് നൽകുന്നത്. 

രണ്ടായിരം വർഷം മുൻപത്തെ മനുഷ്യരുടെ ദൈനംദിന ജീവിതവും ആചാരങ്ങളുമെല്ലാം കൃത്യമായി വരച്ചിട്ടിരിക്കുന്ന ചുമരുകളായിരുന്നു ആ അദ്ഭുതം. വരയ്ക്കുക മാത്രമല്ല ഓരോന്നും എന്താണെന്ന് എഴുതി വയ്ക്കുകയും ചെയ്തിട്ടുണ്ട്. അന്നത്തെ കാലത്തെ ദൈവങ്ങളെപ്പറ്റിയുള്ള വിവരണവുമുണ്ട്. അതും ഒരു കോമിക് പുസ്തകത്തിലെന്ന പോലെ ചിത്രം സഹിതം. അരാമിക് ഭാഷയായിരുന്നു വിവരണത്തിന് ഉപയോഗിച്ചത്. 

52 ചതുരശ്ര മീറ്റർ വരുന്ന കല്ലറയുടെ ചുമരുകളിലും മേൽക്കൂരയിലുമെല്ലാം ‘കോമിക്’ പുസ്തകത്തിലെന്ന പോലെ ചിത്രങ്ങളായിരുന്നു. ഏകദേശം 260 രൂപങ്ങളുടെ ചിത്രങ്ങളുണ്ടായിരുന്നു ഈ കല്ലറയിൽ. അന്നത്തെ നഗരത്തിന്റെ തലവന്റേതാകാം കല്ലറയെന്നാണ് നിഗമനം. രണ്ടായിരം വർഷം മുൻപത്തെ റോമൻ സമൂഹവും രാഷ്ട്രീയവും ഭരണവും ആചാരങ്ങളുമെല്ലാം വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ആ കല്ലറയ്ക്ക് ‘Bayt Ras Tomb Project’ എന്നായിരുന്നു ഗവേഷകർ നൽകിയ പേര്.