മരിച്ചു പോയ 'ഭാര്യ' പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ; അത്ഭുതത്തോടെ അതിഥികൾ

ആഗസ്ത് 8നായിരുന്നു കർണാടകത്തിലുള്ള വ്യവസായി ശ്രീനിവാസ മൂർത്തിയുടെ പുതിയ വീടിന്റെ കയറിതാമസ ചടങ്ങ്. ശ്രീനിവാസ മൂർത്തിയുടെ ഭാര്യയുടെ മരണശേഷം കുടുംബത്തിൽ നടക്കുന്ന ചടങ്ങിൽ പ്രിയപ്പെട്ടവരെല്ലാം എത്തി. എത്തിയ ഓരോരുത്തരെയും  സ്വീകരണമുറിയിൽ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളുമണിഞ്ഞ് പുഞ്ചിരിയോടെ സോഫയിലിരിക്കുന്ന ഭാര്യയെ കണ്ട് ഒരുനിമിഷം അന്ധാളിച്ചു. മരിച്ചുപോയ വ്യക്തി ജീവനോടെയുണ്ടോയെന്ന് സംശയിച്ചു. എന്നാൽ ചിരിച്ചുകൊണ്ടിരിക്കുന്ന 'വ്യക്തി' ഇരുന്നിടത്ത് നിന്നും അനങ്ങുന്നില്ലെന്ന് തിരച്ചറിഞ്ഞതോടെ തിരിച്ചുവരവിന്റെ രഹസ്യം തെളിഞ്ഞു. 

ഭാര്യയുടെ അതേ രൂപത്തിലുള്ള പ്രതിമയാണ് അതിഥികളെ വരവേറ്റത്. മക്കളോടൊപ്പം തിരുപ്പതിയിലേക്കുള്ള യാത്രയിലാണ് ശ്രീനിവാസ മൂർത്തിയുടെ ഭാര്യ മാധവി അപകടത്തിൽ മരിക്കുന്നത്. ഭാര്യയുടെ മരണം കുടുംബത്തെ തകർത്തു. പുതിയൊരു വീടെന്നുള്ളത് ഭാര്യയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. മരണശേഷം ആ സ്വപ്നം സഫലീകരിക്കാനാണ് ശ്രീനിവാസ മൂർത്തി വീട് പണിതത്. എന്നാൽ അത്രമാത്രം പോര ഭാര്യയെ എന്നും ഓർക്കാൻ എന്തെങ്കിലും പ്രത്യേകത വീട്ടിൽ വേണമെന്ന് തോന്നി. ആ ആഗ്രഹമാണ് ഭാര്യയുടെ അതേ രൂപത്തിലുള്ള പ്രതിമ നിർമിക്കാൻ കാരണമായത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ മാധവി ജീവനോടെയിരിക്കുകയല്ലെന്ന് ആരും പറയില്ല. അത്രയേറെ പൂർണ്ണതയാണ് പ്രതിമയ്ക്കുള്ളത്. ഭാര്യയെ എന്നെന്നും ഓർക്കാൻ ഇതിലും മികച്ച ഒന്നില്ലെന്നാണ് അതിഥികളുടെ അഭിപ്രായം.