ഫോട്ടോ എടുക്കാൻ ആരുമില്ല; ഫോട്ടോഗ്രാഫർക്ക് തുണ ചിത്രരചന

ലോക്ക്ഡൗൺ കാരണം സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ ആരും എത്താതായതോടെ ഫോട്ടോഗ്രാഫറായ മലപ്പുറം സ്വദേശി പാലപ്പറ്റ ഉദയകുമാറിന് തുണയായത് ചിത്രരചനയാണ്. ഇപ്പോൾ എടവണ്ണയിലുള്ള നയനം സ്റ്റുഡിയോയിലേക്ക് ആളുകൾ എത്തുന്നത് ചിത്രം വരയ്ക്കാനാണ്. 

15 വർഷമായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമാണ് ഉദയകുമാർ. എന്നാൽ ലോക്ക്ഡൗൺ കാരണം സ്റ്റുഡിയോ അടച്ചുപൂട്ടേണ്ട ഗതികേടിലായി. ഇതിനിടെയാണ് സ്റ്റുഡിയോയുടെ തൊട്ടടുത്ത കടയിലെ യുവാവിൻ്റെ  ചിത്രം ഉദയകുമാർ  വരച്ചത്. അദ്ദേഹമെടുക്കുന്ന ഫോട്ടോ പോലെതന്നെ മികച്ചതായിരുന്നു ആ ചിത്രവും. ഒട്ടും വൈകാതെ ഉദയകുമാറിന്റെ ചിത്രരചന കഴിവ് അങ്ങാടിപ്പാട്ടായി. ഫോട്ടോഗ്രാഫർ അങ്ങനെ ക്യാമറയ്ക്ക് പകരം പെൻസിലെടുത്തുതുടങ്ങി.

പെൻസിൽ ഉപയോഗിച്ചുള്ള ചിത്രത്തിന് 1000 രൂപയും കളറാണെങ്കിൽ  രണ്ടായിരവുമാണ് പ്രതിഫലം. രണ്ട് ദിവസങ്ങൾക്കുള്ളിൽ ചിത്രം റെഡി. ചിത്രകാരിയും +2 വിദ്യാർഥിനിയുമായ മകൾ വൈഷ്ണവയും സഹായത്തിനുണ്ട്. ലോക്ക്ഡൗൺ തല്ലിത്തകർത്ത ജീവിതം  ചിത്ര രചനയിലൂടെ പൊടിതട്ടിയെടുക്കുകയാണ്  ഈ ഫോട്ടോഗ്രാഫർ.