3 കോടി വിറ്റുവരവുള്ള കമ്പനി; 'മുതലാളി' ആയതിന്റെ ഞെട്ടലിൽ കൂലിപണിക്കാരൻ

പെരുമ്പാവൂരിൽ കൂലിപ്പണിക്കാരനെ മറയാക്കി പ്ലൈവുഡ് കമ്പനിയുടെ പേരിൽ ജിഎസ്ടി തട്ടിപ്പ്. കാഞ്ഞിരക്കാട് ചക്കരക്കാട്ട് കാവിനു സമീപം താമസിക്കുന്ന മൂലേപ്പറമ്പ് എം.കെ.സുനിക്ക് (49) ജിഎസ്ടി വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചതോടെയാണ് തട്ടിപ്പു പുറത്തായത്. കോടികളുടെ ‘കമ്പനി മുതലാളി’യായതിന്റെ ഞെട്ടലിലാണ് സുനി. സുനിയുടെ പേരിലെന്ന‌ു പറയുന്ന കമ്പനി 2017 മുതൽ ജിഎസ്ടി റിട്ടേൺ ഫയൽ കൃത്യമായി ചെയ്തിട്ടില്ലെന്ന് നോട്ടിസിൽ പറയുന്നു.

ഈ കമ്പനിയുടെ വിറ്റുവരവ് 3,15,97,721 രൂപയാണെന്നും എന്നാൽ ഇതിന് അനുസൃതമായ നികുതിയിടപാട് നടന്നിട്ടില്ലെന്നും കാരണം അറിയിക്കണമെന്നുമാണ് നോട്ടിസിലുള്ളത്. 2017ൽ ഒരു പ്രാവശ്യവും 2018ൽ ആദ്യ 3 മാസവും ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ട്. പിന്നീട് വീഴ്ച വരുത്തി. പ്ലൈവുഡ് ഉൽപന്നങ്ങൾ വാങ്ങിയയാൾ ജിഎസ്ടി ഫയൽ ചെയ്യുകയും കയറ്റിയയച്ചയാൾ ഫയൽ ചെയ്യാതിരിക്കുകയും ചെയ്തതോടെയാണ് ഇക്കാര്യം ജിഎസ്ടി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്.

താൻ കൂലിപ്പണി ചെയ്യുന്നയാളാണെന്നും തന്റെ പേരിൽ കമ്പനിയുള്ള കാര്യം അറിയില്ലെന്നും സുനി പറഞ്ഞു. പരിചയമുള്ള ഒരു പ്ലൈവുഡ് കമ്പനിയുടമയ്ക്ക് ചില രേഖകളിലും ചെക്കിലും ഒപ്പിട്ടു നൽകിയിരുന്നു. 1000 രൂപ അയാൾ നൽകി. ഇതിലപ്പുറം തനിക്കൊന്നും അറിയില്ലെന്നും അറിവില്ലായ്മ മുതലെടുത്തു ചതിക്കുകയായിരുന്നെന്നും സുനി പറഞ്ഞു.

പ്ലാസ്റ്റിക് വലിച്ചു കെട്ടിയ വീട്ടിലായിരുന്നു സുനിയും അമ്മയും താമസിച്ചിരുന്നത്. കേന്ദ്ര സർക്കാർ സാമ്പത്തിക സഹായത്തോടെ ഈയിടെയാണ് വീട‌ു പണിതത്. പെരുമ്പാവൂർ കേന്ദ്രീകരിച്ച് മുൻപ് 130 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. നിർധനരെയും അറിവില്ലാത്തവരെയും കബളിപ്പിച്ച് കമ്പനികൾ റജിസ്റ്റർ ചെയ്ത് ജിഎസ്ടി തട്ടിപ്പ് നടത്തുന്ന സംഘം പ്രവർത്തിക്കുന്നതായാണ‌ു സൂചന.