നീണ്ട കാത്തിരിപ്പ്; ഭാര്യയെ അവസാനമായി കാണാൻ വിജയകുമാർ നാട്ടിലേക്ക്

നാട്ടിൽ മരിച്ച ഭാര്യയെ അവസാനമായി ഒരു നോക്കു കാണാൻ ഒരാഴ്ചയോളം കാത്തിരുന്ന പാലക്കാടുകാരൻ പ്രവാസി ഒടുവിൽ നാട്ടിലേക്ക് മടങ്ങി. വൈകിട്ട് ആറരയോടെ നെടുമ്പാശ്ശേരിയിലെത്തുന്ന വിമാനത്തിലാണ് വിജയകുമാർ യാത്ര ചെയ്യുന്നത്. കാത്തിരിപ്പിൻറെ സങ്കടം ഉള്ളിലൊതുക്കി എല്ലാവർക്കും നന്ദിയറിയിച്ചാണ് ഈ പ്രവാസിയുടെ മടക്കയാത്ര.

പ്രവാസലോകത്ത് വിധിയെന്ന് സമാധാനിച്ച് കാത്തിരുന്ന ഏഴു ദിനങ്ങൾ. ഭാര്യയുടെ മരണവാർത്തയറിഞ്ഞത് മുതൽ നാട്ടിലേക്ക് മടങ്ങാൻ അവസരം കാത്തിരിക്കുകയായിരുന്നു വിജയകുമാർ. മൂന്ന് വിമാനങ്ങൾ ഇതിനിടെ ദുബായിൽ നിന്ന് കേരളത്തിലേക്കെത്തി. പക്ഷേ, അതിലൊന്നും വിജയകുമാറിന് പോകാൻ അവസരം ലഭിച്ചില്ല. ഒടുവിൽ ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ യാത്രക്ക് അനുമതിയായി. രാവിലെ എട്ടുമണിയോടെ മറ്റു യാത്രക്കാരെത്തും മുൻപ് വിജയകുമാർ വിമാനത്താവളത്തിലെത്തി. സങ്കടത്തോടെയെങ്കിലും നാട്ടിലേക്ക് പോകാൻ ഒടുവിൽ അവസരം ലഭിച്ചതിൻറെ ചെറിയ ആശ്വാസം.

സാമൂഹ്യപ്രവർത്തകൻ ടി.കെ.ഹാഷിക്കാണ് വിമാനടിക്കറ്റ് നൽകിയത്. കൊച്ചിയിൽ നിന്ന് പാലക്കാടേക്കുള്ള യാത്രയ്ക്ക് സൌകര്യമൊരുക്കുമെന്ന്  നോർക്ക അറിയിച്ചു. 18 വർഷത്തെ പ്രവാസജീവിതത്തിലെ ഏറ്റവും സങ്കടകരമായ അവസ്ഥയിൽ നിന്നാണ് മഹാമാരിയുടെ കാലത്ത് ഈ പ്രവാസിയുടെ മടക്കയാത്ര.