പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ; വിശദീകരിച്ച് ശൈലജ

കോവിഡ് കാലത്ത് 500 രൂപയുടെ പി.പി.ഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രി അറിഞ്ഞെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ലോകായുക്ത നോട്ടീസയച്ചിട്ടും സിപിഎമ്മോ സര്‍ക്കാരോ വിശദീകരണത്തിന് തയ്യാറായിട്ടില്ല. ലോകായുക്തയുടേത് പരാതിയിലുള്ള നടപടിക്രമം മാത്രമാണെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചത്.

ലോകായുക്ത നോട്ടീസ് അയച്ചതിനുപിന്നാലെ കുവൈറ്റില്‍ പൊതുപരിപാടിയില്‍ വച്ചാണ് കെ.കെ.ശൈലജ നിലപാട് വ്യക്തമാക്കിയത്. പി.പി.ഇ കിറ്റ് എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്നാണ് മുഖ്യമന്ത്രി തന്നോട് പറ‍ഞ്ഞതെന്ന് കെ.കെ.ശൈലജ.50000 കിറ്റിന് ഓർഡർ നൽകി. പതിനയ്യായിരം എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണെന്നും ഇതിനെയാണ് പ്രതിപക്ഷം അഴിമതിയെന്ന് വിളിക്കുന്നതെന്നുമാണ് കെ.കെ.ശൈലജയുടെ ന്യായീകരണം. 

ഒന്നാം പിണറായി സര്‍ക്കാരിലെ താരമായിരുന്ന കെ.െക ശൈലജയ്ക്കെതിരായ ലോകായുക്ത അന്വേഷണത്തോട് തണുത്ത മട്ടിലാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചത്.അസാധാരണ സാഹചര്യത്തില്‍ ചെയ്യേണ്ടി വന്ന അസാധാരണ നടപടി എന്നായിരുന്നു ഉയര്‍ന്ന വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയതിനെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പ് ന്യായീകരിച്ചത്. 

Lok Ayukta summons 'Coronaslayer' KK Shailaja on graft charges related to Covid PPE kits