‘എന്നെ ഒന്നും ചെയ്യല്ലേ എന്നവൾ പറയുന്നത് ഇന്നും എന്റെ ചെവിയിൽ..’; കുമ്പസാരം; കുറിപ്പ്

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഏറെ വര്‍ദ്ധിച്ചിരിക്കുന്ന കാലമാണ് ഇത്. പലപ്പോഴും വേണ്ടപ്പെട്ടവര്‍ തന്നെയാണ് ചൂഷണത്തിന് മുതിരുന്നത്. എത്രയോ നാളത്തെ ചികില്‍സയും കൗണ്‍സിലിങ്ങും നടത്തിയാലാണ് അവര്‍ തിരികെ ജീവിതത്തിലേക്ക് മടങ്ങുന്നത്. ആക്രമം നടത്തിയ ആളുകളുടെ പിന്നീടുള്ള ജീവിതം ഏതു തരത്തിലാകും? പലരും മാന്യതയുടെ മുഖംമൂടി ധരിച്ച് ഇന്നലയെ മറന്ന് കഴിയും. എന്നാലും ഉള്ളിന്റെ ഉള്ളില്‍ ചിലപ്പോള്‍ കുറ്റബോധം ആളിക്കത്തുന്നുണ്ടാകാം. എങ്കിലും കുറ്റം ഏറ്റു പറയാത്തവര്‍. അത്തരത്തിലൊരു അനുഭവമാണ് കൗണ്‍സിലിങ് സൈക്കോളജിസ്റ്റായ കല മോഹന്‍ കുറിക്കുന്നത്. 

കുറിപ്പിന്റെ പൂര്‍ണരൂപം:
സൈക്യാട്രിസ്റിന്റെ അടുത്ത് വര്‍ഷങ്ങളായി ചികിത്സയിൽ ആണ് ഭാര്യ ..
മരുന്നിൽ മുന്നോട്ടു പോകുന്ന ജീവിതം..
രോഗിയായ ഭാര്യയെ ഉപേക്ഷിക്കാൻ വീട്ടുകാർ നിർബന്ധിച്ചും കൂട്ടാക്കാതെ , ഒരു കുറവും ഇല്ലാതെ സംരക്ഷിക്കുന്ന ആ വ്യക്തിയെ കുറിച്ച് ആദരവാണ്..
കൗൺസിലിംഗ് വേണമെന്ന് പറഞ്ഞു വരുമ്പോൾ..
അതിശയം തോന്നിയില്ല.
എത്ര മാത്രം സംഘർഷം ആണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉള്ളതെന്ന് പറഞ്ഞു അറിയാം..
""ചില തെറ്റുകൾക്ക് , വിധി നല്കുന്ന ശിക്ഷ കടുത്തതാകും.."""
സങ്കടത്തോടെ അദ്ദേഹം പറഞ്ഞു... 
ഞാൻ അപ്പോൾ എതിർത്തു..
അങ്ങനെ ഒന്നും ചിന്തിക്കേണ്ട..രോഗം ആർക്കും ഇപ്പോഴും വരുമല്ലോ..
""ഭാര്യയുടെ കാര്യമല്ല..
എന്റെ കഴിഞ്ഞ ജീവിതത്തിലെ ഒരു ഏട്..
ചെറുപ്രായത്തിൽ പറ്റിയ ഒരു മാപ്പു അർഹിക്കാത്ത തെറ്റ്..
അത് പറഞ്ഞു ഒന്ന് ഭാരം ഒഴിക്കണം...
അടുത്ത ബന്ധത്തിൽ ഉള്ള ചേച്ചിയുടെ സഹായത്തിൽ ആണ് വിദേശത്തു പോയത്..
എന്റെ വീട്ടിലെ സാഹചര്യം അറിയുന്ന അവർ
ഒരുപാടു സഹായിച്ചു..
ഭാര്തതാവും മക്കളും അതേ മനസ്സോടെ, ഞാൻ അവിടെ ചെല്ലുമ്പോൾ ഒക്കെ സ്നേഹം പ്രകടിപ്പിച്ചു..
ഇടയ്ക്കു അവരുടെ ഫ്ലാറ്റിൽ താമസത്തിനു ,ചെല്ലാറുണ്ടായിരുന്നു .
മോൾടെ പത്താം ക്ലാസ് പരീക്ഷ സമയത്ത് , ഞാൻ അവിടെ ഉണ്ടായിരുന്നു..
എന്നെ ഏല്പിച്ചിട്ടു അവർ പുറത്തു പോയ നിമിഷം,
എന്റെ ഉള്ളിൽ സാത്താൻ കേറിയ ആ നേരത്ത്,
ഞാൻ അവിവേകം കാണിച്ചു..
ബോധത്തോടെ തന്നെ ആണ് എന്നത് ഇന്നും എനിക്ക് സ്വയം ഉൾകൊള്ളാൻ പറ്റുന്നില്ല..
എന്റെ കാമത്തിന് അവൾ ഇരയായി.. 
ആ കുട്ടിയുടെ സമനില തെറ്റിയ പോലെ അപ്പോഴേ തോന്നി..
എന്നെ ഒന്നും ചെയ്യല്ലേ എന്നവൾ പറയുന്നത് ഇന്നും എന്റെ ചെവിയിൽ ഉണ്ട്..
അവൾ അമ്മയോട് , അതായത് എന്റെ ബന്ധുവായ ചേച്ചിയോട് പറഞ്ഞു..
ഞാൻ അതിനു മുൻപേ അവിടെ നിന്നും പോയിരുന്നു..
ഞാൻ പിന്നെ അവരെ നേരിട്ടില്ല... 
അവർ എന്റെ വീട്ടിലും കുടുംബത്തും പറഞ്ഞു ..
എന്നെ ശപിച്ചു.. 
പട്ടിണി കുടുംബത്തിന് സഹായം ചെയ്തതിന്റെ ശിക്ഷ എന്നും.. 
മുപ്പതു വര്ഷം മുൻപേ നടന്നത്..
ഇന്നും ഞാൻ ആ കുടുംബത്ത് പോകില്ല..
ആ കഥ..വിശ്വസിച്ചവരെ കാൾ അവിശ്വസിച്ചവർ ആണ് അധികവും എന്നത് കൊണ്ട് എനിക്ക് മറ്റു പ്രശ്നങ്ങൾ ഉണ്ടായില്ല.
എന്നെ കുറിച്ച് നാട്ടിലും വീട്ടിലും അത്ര അഭിപ്രായം ആയിരുന്നു..
ഇന്നും ആ കുട്ടിയെ കാണേണ്ടി വരുന്ന സന്ദർഭം എനിക്ക് ഭയമാണ്..
വർഷങ്ങൾ എടുത്ത് ആ ആഘാതത്തിൽ നിന്നും അവൾ ഇറങ്ങി വരാൻ എന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്..ഒരുപാട് മാനസിക ചികിത്സ വേണടി വന്നു.. 
വിവാഹം കഴിച്ചിട്ടും അതു ഭേദമായില്ല.. 
ഒടുവിൽ അവളെ ഭാര്തതാവ് ഉപേക്ഷിച്ചു..
അന്ന്, ആ നശിച്ച ദിവസം അവൾ എന്നെ നോക്കിയ നോട്ടം..
കണ്ണുകളിലെ ഭീതി..
ജന്മാന്തരങ്ങൾ എന്റെ ഉറക്കം കെടുത്തുന്നതാണ്..
ഭാര്യയുടെ രോഗം തിരിച്ചറിഞ്ഞപ്പോൾ, വീട്ടുകാർ ഒക്കെ നിർബന്ധിച്ചു , അവരെ കളയാൻ..
എനിക്കെന്തോ , ആയില്ല..
അവളിലെ രോഗിയെ കാണുമ്പോൾ..
ആ കണ്ണുകൾ രോഗാവസ്ഥയിൽ ചുവക്കുമ്പോൾ ഒക്കെയും ഞാൻ ആ കുട്ടിയുടെ മുഖം ഓർക്കും..
മുന്നിലിരിക്കുന്ന, സത്യസന്ധമായ ഏറ്റു പറച്ചിൽ നടത്തുന്ന ഇയാളെ വെറുക്കരുത് എന്നെന്റെ കൗൺസിലർമനസ്സ് , സ്ത്രീ മനസ്സിനെ ശാസിച്ചു..
ഇത് പോൽ 
മറ്റൊരു പുരുഷനെ ഓർത്തു..
സഹപ്രവർത്തകയുടെ ചിറ്റപ്പൻ..
ആ വീട്ടിൽ ചെല്ലുമ്പോൾ ഒക്കെയും മോൾക്കും കൂട്ടുകാരികൾക്കും എന്താണ് വേണ്ടത് എന്ന് ചോദിച്ചു സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ഒരാൾ..
അച്ഛനെയും അമ്മയെയും കാൾ അവളോട് കരുതൽ അദ്ദേഹത്തിനാണ് എന്ന് തോന്നിയിട്ടുണ്ട്..
വിവാഹം കഴിക്കാതെ ചേട്ടന്റെ കുടുംബത്തിന്റെ ഒപ്പം നിൽക്കുന്ന, അവർക്കു വേണ്ടി ജീവിക്കുന്ന ഒരു സാധു മനുഷ്യൻ..
എന്റെ കൂട്ടുകാരി പലപ്പോഴും അദ്ദേഹത്തോട് വളരെ ക്രൂരമായ പെരുമാറ്റം കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്..
കാണുന്ന എനിക്ക് നൊമ്പരം തോന്നുന്നു എങ്കിൽ അനുഭവിക്കുന്ന ആളിന്റെ അവസ്ഥ എന്താകും എന്ന് ചിന്തിച്ചപ്പോൾ അവളോട് ദേഷ്യം തോന്നി..
ഒരിക്കൽ അതേ കുറിച്ച് തുറന്നു ചോദിച്ചു..
അദ്ദേഹത്തിന് പണമില്ലാതെ നിങ്ങളെ ആശ്രയിച്ചു നിൽക്കുന്നത് കൊണ്ടാണോ നിന്റെ ഈ പെരുമാറ്റം എന്ന്..
അവൾ പൊട്ടിത്തെറിച്ചു..
ഓർമ്മയായി കാലം മുതൽക്കു അദ്ദേഹത്തിൽ നിന്നും അനുഭവിക്കേണ്ടി വന്ന ലൈംഗിക ചൂഷണത്തെ പറ്റി അവൾ അലറി വിളിച്ചു പറഞ്ഞു..
''തിരിച്ചറിവായപ്പോൾ ഞാൻ പ്രതികരിച്ചു.
അതോടെ അയാൾ ഒതുങ്ങി..
അച്ഛനോട് പറയും എന്ന് പറഞ്ഞതിന് ശേഷം..
ഇത്രയും വർഷത്തിന് ശേഷവും എനിക്ക് ആ മനുഷ്യനോട് പക തന്നെ ആണ്..
അത് അയാൾ മരിച്ചാലും പോകില്ല..''
അവൾ മനസ്സിൽ അടക്കി വെച്ചതത്രയും പറഞ്ഞു കൊണ്ടിരുന്നു..
തരിച്ചിരുന്ന ഞാൻ ഒന്നും പറഞ്ഞില്ല..
അവളുടെ ഉള്ളു എനിക്ക് കാണാം..
ആ പകയും വെറുപ്പും.., ഇപ്പോൾ വ്യക്തമാണ്..
ഒരുപക്ഷെ ആ മനുഷ്യനും ഇന്ന് ആദ്യത്തെ കേസിലെ പോലെ പശ്ചാത്തപിക്കുന്നുണ്ടാകാം..
സമൂഹത്തിൽ, 
വേട്ടയാടുന്ന ഇത്തരം ഇന്നലയ്കളെ പേറി നടക്കുന്ന എത്രയോ പേരുണ്ടാകാം.. 
മാന്യതയുടെ മറയ്ക്കുള്ളിൽ ഇന്നത്തെ ദിവസവും പിന്നിടുമ്പോഴും, ഉള്ളിന്റെ ഉള്ളിൽ കുറ്റബോധം കൊണ്ട് വീർപ്പുമുട്ടുന്ന ഓർമ്മകൾ.. 
ആത്മാവിനെ പിളർക്കുന്ന നോവുണ്ടെങ്കിലും ഏറ്റു പറയാൻ ധൈര്യമില്ലാത്തവർ... 
ഒരുപക്ഷെ, 
എന്നെ ഒന്നും ചെയ്യല്ലേ എന്നൊരു വിലാപം ഇരമ്പി വരാതിരിക്കാൻ ചെവിയിൽ വിരലുകൾ തിരുകി കണ്ണുകൾ അടച്ചു കിടന്നാലും, 
ആ ശബ്ദം കേൾക്കുമായിരിക്കും.. 
എത്ര തീക്ഷ്ണമായ വേദന !
ജീവിതത്തിന്റെ ഏറ്റവും വലിയ ശിക്ഷ അതാകും.. 
Me too # പറയുന്നത് പോലെ, 
നാളെ ഒരു കുറ്റം ഏറ്റുപറച്ചിൽ ഉണ്ടാകുമോ എന്ന് വെറുതെ ഓർക്കാറുണ്ട്.. 
ബലഹീനതകൾ മറനീക്കി പുറത്തു വരാൻ ഒരവസരം കിട്ടട്ടെ...