കൊട്ടിക്കലാശത്തിനിടെ മതിമറന്ന് നൃത്തമാടി യുവതി; സൈബര്‍ ‘രോഷം’: സഹോദരിയുടെ കുറിപ്പ്

കാലം പുരോഗമിച്ചുവെന്ന് പറഞ്ഞാലും പുരുഷാരത്തിന് നടുവിൽ നിന്നൊരു യുവതി എല്ലാംമറന്ന് ചുവട്‌വെയ്ക്കുന്നതൊന്നും ഇപ്പോഴും ഉൾക്കൊള്ളാനാകാത്ത വലിയ ആള്‍ക്കൂട്ടം ഇപ്പോഴുമുണ്ട്. അത്തരം യുവതികൾക്കും പെൺകുട്ടികൾക്കും നേരെ സൈബർ ആക്രമണവും പതിവാണ്. ഇലക്ഷൻ കൊട്ടികലാശത്തിനിടയിൽ ഡാൻസ് കളിച്ച യുവതിയ്ക്ക് നേരെയും കടുത്ത വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടായി. ഇതിനെതിരെ യുവതിയുടെ സഹോദരി എഴുതിയ കുറിപ്പ് വൈറലാകുന്നു. കുറിപ്പ് ഇങ്ങനെ:

ഈ വിഡിയോയിൽ വെള്ള സാരിയും ചുമന്ന ബ്ലൗസ്സും ധരിച്ച് ഡാൻസ് ചെയ്യുന്നത് എന്റെ അനിയത്തി അശ്വതി. വയസ്സ് 27. കല്യാണം കഴിക്കാൻ ഇതുവരെയും മനസ്സ് കൊണ്ട് തയ്യാറാകാത്തത് കൊണ്ട് അവിവാഹിതയായി തുടരുന്നു. തൊഴിൽ- അദ്ധ്യാപനം. നൃത്തം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. ഇപ്പോഴും തുടരുന്നു. B.Ed നു അഡ്മിഷൻ ലഭിക്കാനുള്ള കാലതാമസത്തിൽ, ഒരുപക്ഷേ തന്റെ കർമമണ്ഡലം അതായിരിക്കില്ല എന്നറിഞ്ഞിട്ടു കൂടി ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ്സ് മാനേജ്മെന്റ് എന്ന പിജി ഡിപ്ലോമ കോഴ്സ് പാസ്സായി. അദ്ധ്യാപികയായി ജോലി ലഭിക്കുന്നതുവരെ ട്യൂട്ടോറികളിൽ പഠിപ്പിച്ചും, വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്തും സ്വയം വരുമാനത്തിനുള്ള മാർഗങ്ങൾ കണ്ടെത്തി. 

ഇനി ബോട്ടണിയിൽ പിജി ചെയ്യണമെന്നാണ് ആഗ്രഹം. ഈ ഡാൻസ് കളിക്കുന്നത് ഇലക്ഷന്റെ കലാശക്കൊട്ടിനാണ്. ആ സമയത്ത് ഞാൻ ഒരു തവണപോലും ഈ വിഡിയോ ഷെയർ ചെയ്തില്ല. പക്ഷേ ഇതു കണ്ടിട്ട് പലർക്കും കുരുപൊട്ടിയതാകയാൽ ഇനി ഇതു കുറെ ആൾക്കാരെക്കൂടി കാണിച്ചിട്ട് തന്നെ കാര്യം എന്ന് കരുതി. ഇതു "ശരിയായില്ല, വേണ്ടിയിരുന്നില്ല" എന്ന് തോന്നിയവർ പറഞ്ഞ കാരണം, കല്യാണം കഴിക്കാത്ത പെണ്ണ് എന്നതാണ്. ശരിയാ..അവളുടെ കന്യകാത്വം റോഡിൽ വീണ് ഒലിച്ചു പോയിക്കാണും. കല്യാണം കഴിഞ്ഞ് കളിച്ചാൽ ഇക്കൂട്ടർ എന്ത് പറയുമെന്നതും ഊഹിക്കാം. എന്റെ ഈ പോസ്റ്റിനെ അനുകൂലിക്കുന്നവർ ഇത് കുറച്ച് ആളുകൾക്ക് കാണാനുള്ള ഒരവസരം ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സസ്നേഹം.

NB ഇതിൽ രാഷ്ട്രീയം കലർത്തരുത് പ്ലീസ്..