തലയിലൂടെ കമ്പി തുളച്ച് ഇപ്പുറത്ത്; ബോധം മറയാതെ സംസാരിച്ച് യുവാവ് ആശുപത്രിയില്‍

തലയിലൂടെ കമ്പി തുളച്ച് ഇപ്പുറത്ത് വന്നിട്ടും ബോധം മറയാതെ സംസാരിച്ചുകൊണ്ട് യുവാവ് ആശുപത്രിയിൽ എത്തി. മധ്യപ്രദേശിലെ ബാൽഗട്ടിലാണ് അപൂർവ്വമായ സംഭവം. ഇരുപത്തിയൊന്നുകാരനായ സഞ്ജയ് എന്ന യുവാവാണ് മെഡിക്കൽ സയൻസിനും അത്ഭുതമായത്.

നിർമാണ തൊഴിലാളിയായ സഞ്ജയ് കിണർ വൃത്തിയാക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. കയറില്‍ തൂങ്ങി, കിണറ്റില്‍ നിന്ന് മുകളിലേക്ക് കയറുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. മുപ്പത്തിയഞ്ച് അടി താഴ്ചയിലേക്ക് വീണ സഞ്ജയുടെ വലത് നെറ്റിയിലൂടെ നീണ്ട കമ്പി കുത്തിക്കയറി. തുളഞ്ഞുകയറിയ കമ്പി ഇടത്തേ നെറ്റിയുടെ വശത്ത് കൂടി പുറത്തേക്കെത്തി. 

ഒപ്പമുണ്ടായിരുന്നവർ അപ്പോൾ തന്നെ സഞ്ജയ്‌യെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോഴും സഞ്ജയ്‌യുടെ ബോധം നശിച്ചിരുന്നില്ല. നാഗ്പൂരിലുള്ള വലിയ ആശുപത്രിയിൽ സഞ്ജയ്‌യെ പ്രവേശിപ്പിച്ചു. തലയ്ക്കകത്തെ സുപ്രധാന രക്തക്കുഴലുകളിൽ ഒന്നിലും തട്ടാതെയാണ് കമ്പി തുളച്ചു കയറിയത്. യുവാവിന്റെ ബോധം നശിക്കാതിരുന്നതും ജീവൻ തലനാരിഴയ്ക്ക് രക്ഷപെട്ടതും ഇതുകൊണ്ടാണെന്ന് ഡോക്ടറുമാർ പറഞ്ഞു. ഒന്നരമണിക്കൂർ നീണ്ട ശസ്ത്രക്രിയ‌യ്ക്ക് ഒടുവിലാണ് കമ്പി പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം സഞ്ജയ് സുഖം പ്രാപിച്ച് വരുന്നു. അപകടത്തിന്റെ ആഘാതം ഇതുവരെ വിട്ടുമാറിയിട്ടില്ല.