പി.ജയരാജന് ജയ് വിളിച്ച് വരന്‍; അന്ധാളിച്ച് വധു; ചിരി; വേറിട്ട കല്ല്യാണ വിഡിയോ

സന്ദേശം സിനിമയിലെ ശ്രീനിവാസന്റെ ഡയലോഗിനെയും കഥാപാത്രത്തെയും അനുസ്മരിപ്പിച്ച് ഒരു കല്യാണം. സന്ദേശത്തിലെ ശ്രീനിവാസന്റെ കഥാപാത്രമായ പ്രഭാകരൻ പെണ്ണുകാണാൻ പോകുമ്പോഴുള്ള ഡയലോഗ് ഇന്നും ചിരി നിറയ്ക്കുന്നതാണ്. പാർട്ടി ജീവാത്മാവും പരമാത്മാവുമാണെന്ന് പറഞ്ഞ പ്രഭാകരനെ അനുസ്മരിപ്പിക്കുന്ന ഈ വിവാഹവിഡിയോ തിരഞ്ഞെടുപ്പ് കാലത്ത് വൈറലാകുകയാണ്.

തിരഞ്ഞെടുപ്പ് കാലത്ത് വധുവുമൊത്ത് കാൽനടയായിട്ടാണ് വരൻ വീട്ടിലേയ്ക്ക് വരുന്നത്. കൂട്ടത്തിൽ സുഹൃത്തുക്കളുമുണ്ട്. വെറുതെ കാൽനടയായിട്ടല്ല വരുന്നത്. വരുന്ന വഴിയിൽ സഖാവ് പി.ജയരാജന് കീ ജയ് വിളിച്ചുകൊണ്ടാണ് വരവ്. മുഷ്ടിചുരുട്ടി സഖാവ് പി.ജെ ജയ് എന്ന് വിളിച്ച് മുന്നിൽ നടക്കുന്നത് വരൻ തന്നെയാണ്. നവവരന്റെ വേഷമണിഞ്ഞ് ഒരു കയ്യിൽ പൂമാലയുമേന്തിയാണ് ഈ മുദ്രാവാക്യം വിളി. ഇതെല്ലാം കണ്ട് വധു ആകെ അന്ധാളിച്ചാണ് ഒപ്പം നടക്കുന്നതെന്ന് വിഡിയോയിൽ നിന്ന് വ്യക്തമാണ്. 

വിപ്ലവകാരിയുടെ ഭാര്യ എന്തും സഹിക്കാൻ പ്രാപ്തയായിരിക്കണമെന്ന എന്ന അതേ ഡയലോഗ് ഓർമിപ്പിക്കുകയാണ് ഈ കല്യാണവിഡിയോ. ഏതായാലും രക്തഹാരം അങ്ങോട്ടുമിങ്ങോട്ടുമുള്ള വിവാഹമല്ല എന്നുള്ളത് വിഡിയോയിൽ നിന്ന് വ്യക്തമാണ്.