മരിച്ച പട്ടാളക്കാരുടെ കുടുംബങ്ങള്‍ക്ക് കത്തെഴുതുന്ന വാച്ച്‍മാന്‍; നെഞ്ചോടു ചേർത്ത് സ്നേഹം

Image Courtesy: Times of India

ഭര്‍ത്താവിന് ഭ്രാന്താണെന്നാണ് ജിതേന്ദ്രസിങ്ങ് ഗുജ്ജാറിൻറെ  ഭാര്യ പറയുന്നത്. അദ്ദേഹത്തിൻറെ വിചിത്രശീലമറിയുന്നവരിൽ പലരും അതുതന്നെ കരുതിയേക്കാം. പക്ഷേ ജിതേന്ദ്രസിങ്ങിന് അതൊന്നും പ്രശ്നമല്ല. 20 വർഷമായി അദ്ദേഹം രക്തസാക്ഷിത്വം വരിക്കുന്ന പട്ടാളക്കാരുടെ കുടുംബാംഗങ്ങൾക്ക് കത്തെഴുതിക്കൊണ്ടിരിക്കുകയാണ്. അവരോരോരുത്തരുടെയും ചിത്രങ്ങൾ അദ്ദേഹത്തിൻറെ വീട്ടുചുമരിലുണ്ട്. അവരെക്കുറിച്ചുള്ള വിവരങ്ങൾ ഡാറ്റാബേസ് ആയി സൂക്ഷിക്കുന്നുണ്ട്. 

സൈന്യത്തിൽ ചേരണമെന്നായിരുന്നു ആഗ്രഹം. പക്ഷേ പട്ടാളക്കാരനാകാനുള്ള ഉയരം ഉണ്ടായിരുന്നില്ല. ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ സൂറത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ് ജിതേന്ദ്രസിങ്ങ്. 

1914 ലെ ഒന്നാം ലോകമഹായുദ്ധകാലം മുതൽ മരണമടഞ്ഞ പട്ടാളക്കാരുടെ വിവരങ്ങൾ ജിതേന്ദ്രസിങ്ങിൻരെ പക്കലുണ്ട്. രക്തസാക്ഷികളായ പട്ടാളക്കാരെക്കുറിച്ച് ഇപ്പോൾ അദ്ദേഹത്തിൻറെ പക്കലുള്ള പത്രക്കട്ടിങ്ങുകൾക്ക് മാത്രം 900 കിലോഗ്രാം തൂക്കമുണ്ട്. ചിലപ്പോൾ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ തേടി പട്ടാളക്കാരുടെ കുടുംബാംഗങ്ങൾ പലപ്പോഴും ഇദ്ദേഹത്തെ തേടി എത്താറുണ്ട്. ഒരു ദിവസം 30 മുതൽ 50 വരെ ഫോൺകോളുകള്‍ തന്നെ തേടിയെത്താറുണ്ടെന്ന് ജിതേന്ദ്രസിങ്ങ് പറയുന്നു. 

19–ാം വയസിൽ ആരംഭിച്ചതാണ് ഈ ശീലം. കാർഗിൽ യുദ്ധത്തിൻറെ സമയം. അന്ന് രക്തസാക്ഷിയായ പട്ടാളക്കാരിലൊരാൾക്ക് വന്ന കത്ത് ജിതേന്ദ്രസിങ്ങ് കാണാനിടയായി.  ആ മകന് കത്തെഴുതണമെന്ന് തോന്നി. അങ്ങനെ ആ കത്തെഴുത്ത് ശീലമാക്കി. 

താനൊരു പട്ടാളക്കാരനാണെന്നാണ് പലരും വിചാരിക്കുന്നതെന്ന് ജിതേന്ദ്രസിങ്ങ് പറയുന്നു. പട്ടാളക്കാരനല്ല, പട്ടാളക്കാരുടെ സേവനങ്ങളെ വിലമതിക്കുന്ന ഒരു സാധാരണ പൗരനാണ് താനെന്ന് ജിതേന്ദ്രസിങ്ങ് അവരോടു പറയും.