മൂന്ന് വർഷം കൊണ്ടാണ് ഏക്കർ കണക്കിനുവരുന്ന തരിശുഭൂമി പൊമ്പയ്യ കാടാക്കി മാറ്റിയത്. കർഷകനല്ല, കർണാടകയിൽ നിന്നുള്ള ഫോട്ടോഗ്രാഫറാണ് പൊമ്പയ്യ എന്നതാണ് കഥയുടെ ഹൈലൈറ്റ്. വെറും കാടല്ല, നിറയെ പക്ഷികളും മൃഗങ്ങളുമൊക്കെയുള്ള കാടാണ് പൊമ്പയ്യ സൃഷ്ടിച്ചെടുത്തത്.
''ആദ്യമായി 50 തൈകൾ നട്ടപ്പോൾ ഞാൻ കരുതിയത് അതിൽ രണ്ടെണ്ണമെങ്കിലും വളരും എന്നാണ് കരുതിയത്. പക്ഷേ എല്ലാ ചെടിയും വളർന്നു. എന്റെ തോട്ടത്തിൽ 800 മരങ്ങൾ വളർന്നു''-പൊമ്പയ്യ പറയുന്നു.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ പൊമ്പയ്യക്ക് കാടിനോടും പ്രകൃതിയോടുമുള്ള ഇഷ്ടം വളരെ ചെറുപ്പത്തിൽ തുടങ്ങിയതാണ്. ഡറോജി സ്ലോത്ത് ബിയർ സംരക്ഷണകേന്ദ്രത്തിൽ ഒപ്പുവെച്ചതോടെ ആ സ്നേഹം ശക്തമായി.
കനാലിനപ്പുറത്ത് തന്‍റെ ഭൂമിയോട് തൊട്ടുകിടക്കുന്ന തരിശായിക്കിടക്കുന്ന ഭൂമി ആയിടയ്ക്കാണ് പൊമ്പയ്യയുടെ ശ്രദ്ധയില്‍ പെട്ടത്. അങ്ങനെയാണ് ആ ഭൂമി ശരിയാക്കിയെടുക്കാനും മരങ്ങള്‍ നട്ടുവളര്‍ത്താനും ആലോചിക്കുന്നത്. അങ്ങനെ, തുംഗഭദ്ര ബോര്‍ഡിനോട് അനുമതിക്ക് വേണ്ടി അഭ്യര്‍ത്ഥിച്ചു. ആശയത്തിന് അംഗീകാരം ലഭിച്ചു. ഉടമസ്ഥാവകാശം എന്നത് മനസ്സിലേ ഉണ്ടായിരുന്നില്ലെന്ന് പൊമ്പയ്യ പറയുന്നു.
തെങ്ങ്, വേപ്പ്, പപ്പായ എന്നിവ നട്ടുപിടിപ്പിക്കുകയായിരുന്നു ആദ്യജോലി. അമ്പതെണ്ണം നട്ടാല്‍ രണ്ടെണ്ണമെങ്കിലും ബാക്കിയാകും എന്നായിരുന്നു പ്രതീക്ഷ. പക്ഷെ, എല്ലാം ബാക്കിയായി. അതോടെ പൊമ്പയ്യക്ക് പ്രതീക്ഷയായി. ആ സ്ഥലത്തെ മണ്ണ് വളരെ മോശമായിരുന്നു. അങ്ങനെ ചില ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ നല്ല മണ്ണ് സ്ഥലത്ത് കൊണ്ടിട്ടു.
പഞ്ചായത്തംഗത്തിന്‍റെ സഹായത്തോടെ അദ്ദേഹം പിന്നീട് വനം വകുപ്പുമായി ബന്ധപ്പെട്ടു. വനം വകുപ്പിന് പൊമ്പയ്യയുടെ ആത്മാര്‍ത്ഥത ബോധ്യപ്പെട്ടതോടെ വനം വകുപ്പ് അദ്ദേഹത്തിന് തൈകള്‍ നല്‍കി. സ്വന്തം സ്ഥലത്തും സര്‍ക്കാരിന്‍റെ സ്ഥലത്തും പേര, പപ്പായ, തേക്ക്, വേപ്പ്, തുടങ്ങി വ്യത്യസ്ത തരം ചെടികള്‍ നട്ടുപിടിപ്പിച്ചു. പൊമ്പയ്യയുടെ സുഹൃത്തും അയല്‍ക്കാരനുമായ മഞ്ജുനാഥ് തന്‍റെ സ്വന്തം കിണറില്‍ നിന്നും ഇതിനെല്ലാം വെള്ളം നനച്ചു.
ഇന്ന് 800ൽപ്പരം മരങ്ങളുണ്ട് പൊമ്പയ്യയുടെ മണ്ണിൽ. വിവിധയിനം പക്ഷികള്‍, തേന്‍ കരടി, പുള്ളിപ്പുലി, മരപ്പട്ടി തുടങ്ങിയ മൃഗങ്ങളും ഈ കാട്ടിലുണ്ടെന്ന് പൊമ്പയ്യ അഭിമാനത്തോടെ പറയുന്നു.