ആ 'ഒറ്റ' സന്ദേശം വായിച്ച് വാട്സാപ്പിലൂടെ വിവാഹബന്ധം അവസാനിപ്പിച്ച് കോടതി

യുഎസിൽ നിന്ന് വാട്സാപ് വിഡിയോ സന്ദേശത്തിലൂടെ യുവതി കോടതിയെ അറിയിച്ചു– ‘വിവാഹമോചനത്തിന് എനിക്ക് സമ്മതം’. യുഎസിൽ എൻജിനീയർമാരായിരുന്നവരുടെ വിവാഹബന്ധം നാഗ്പുരിലെ കുടുംബ കോടതി അവസാനിപ്പിച്ചത് അങ്ങനെയാണ്.

 2013ലായിരുന്നു വിവാഹം. അകൽച്ചയിലായതോടെ ഭർത്താവ് വിവാഹമോചനത്തിനു കേസ് നൽകി. ഇരുവരും വിദേശത്തായിരുന്നതിനാൽ കോടതിക്ക് ചട്ടപ്രകാരമുള്ള കൗൺസലിങ് നടത്താനായില്ല.

 തുടർന്ന് കോടതിക്കു പുറത്ത് കേസ് തീർക്കാൻ ശ്രമമായി. ഇരുവരുടെയും അഭിഭാഷകർ കൂടിക്കാഴ്ച നടത്തി. യുവതിയുമായി വിഡിയോ സന്ദേശത്തിലൂടെയാണു ചർച്ച നടത്തിയത്. 10 ലക്ഷം രൂപ ജീവനാംശമായി നൽകാൻ യുവാവ് സമ്മതിച്ചു. ഒടുവിൽ ഉഭയസമ്മതപ്രകാരം വേർപിരിയുകയാണെന്ന അപേക്ഷയായി മാറ്റി കോടതി വിവാഹമോചനക്കേസ് തീർപ്പാക്കി. ഇതിനാണ് യുവതിയുടെ സമ്മതം വിഡിയോ സന്ദേശത്തിലൂടെ കോടതി നേരിട്ട് ഉറപ്പുവരുത്തിയത്.