അന്ന് പ്രളയത്തിൽ മുങ്ങി; ഇന്ന് നൂറുമേനി വിളവ്; ഇത് കരുവാറ്റ വിജയഗാഥ

പ്രളയത്തെ അതിജീവിച്ച നാട്ടില്‍ നെല്‍ച്ചെടികള്‍ നല്‍കിയത് വിളവിന്റെ നൂറുമേനി. ആലപ്പുഴ  കരുവാറ്റയിലെ ചാലുങ്കൽ പാടത്താണ് പ്രളയാനന്തരമുള്ള ആദ്യവിളവെടുപ്പ് നടന്നത്.

ഇത് എല്ലാവര്‍ഷത്തെയും പോലൊരു വിളവല്ല. എല്ലാം തകര്‍ത്ത പ്രളയത്തില്‍നിന്നുള്ള ഉയിര്‍ത്തെഴുനേല്‍പ്പാണ്. വിത്ത് ഉള്‍പ്പടെ സൗജന്യമായി നൽകി കൃഷിവകുപ്പും കൂടെച്ചേര്‍ന്നതോടെ വിളവിന് അഴക് കൂടി. 

കരുവാറ്റ പഞ്ചായത്തിലെ 165 ഏക്കർ പാടത്ത് സെപ്തംബർ 20 ആണ് വിത്തിട്ടത്. 110 ദിനം പിന്നിട്ടപ്പോഴേയ്ക്കും വിളവായി. ചാലുങ്കൽ പാടത്തെ വിളവെടുപ്പിനു ഒരു നാടുമുഴുവൻ പാടത്തിറഞ്ഞി.

99 പാടശേഖരങ്ങളിലാണ് പ്രളയ ശേഷം ജില്ലയിൽ ആദ്യഘട്ടത്തില്‍ വിത്തെറിഞ്ഞത്. ആദ്യം പാകമായത്  കരുവാറ്റയില്‍.  പ്രതിസന്ധികളിലും കര്‍ഷന്‍ വിതച്ച ആത്മസമർപ്പണത്തിന്റെ കൂലികൂടിയാണ്.

വലിയ തോതിലുളള സാമ്പത്തിക സഹായവും അനുകൂല സാഹചര്യവും കര്‍ഷകര്‍ക്ക് ഒരുക്കിയത് കൃഷിവകുപ്പാണ്. വിത്ത് സൗജന്യമായി നൽകിയതിനു പുറമേ 75% സബ്‌സിഡിയിൽ കുമ്മായവും സൂക്ഷ്മ മൂലകങ്ങളുമാണ് നല്‍കിയത്.