അവൾ എവിടെയെന്ന് പോലും അറിയില്ല;'പ്രണയശിക്ഷ'യിൽ നീറി എഡ്‌വിൻ:'പൊലീസ് ചതിച്ചു'

"അവളെ അവർ കൺമുമ്പിൽ തട്ടിക്കൊണ്ടു പോയിട്ട് ഇന്നേക്ക് അഞ്ച് ദിവസമാകുന്നു. എവിടെയാണെന്ന് പോലും അറിയില്ല. ചെന്നൈയിലേക്ക് കൊണ്ടുപോയെന്ന് ഒരു വിവരം അറിഞ്ഞു. അവിടെ എവിടെപ്പോയി അന്വേഷിക്കും? എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. ഏത് രീതിയിലും അവളെ തിരികെ വേണം. അതിന് കോടതിയിൽ പോകാൻ തന്നെയാണ് തീരുമാനം. പൊലീസും കൂടി ചേർന്നാണ് ഞങ്ങൾ ചതിച്ചത്"– പ്രണയിച്ച് വിവാഹിതരായതിന് വീട്ടുകാർ നൽകിയ ശിക്ഷയിൽ നീറികഴിയുകയാണ് എഡ്വവിൻ ഫിലിപ്പ് സാം എന്ന യുവാവ്.

രണ്ട് ദിവസം മുമ്പാണ് ഹരിപ്പാട് സ്വദേശിയായ എഡ്‌വിൻ ഭാര്യ ആരതിയെ തട്ടിക്കൊണ്ടുപോയി സഹായിക്കണമെന്ന് അഭ്യർഥിച്ച് ലൈവിലെത്തിയത്. തമിഴ്നാട്ടിലെ കൊളേജ് കാലത്ത് പ്രണയത്തിലായവരാണ് അഡ്‌വിനും ആരതിയും. ആദ്യകാഴ്ചയിൽ തന്നെ ഇരുവർക്കും പ്രണയം തോന്നി. രണ്ടുവർഷത്തിന് ശേഷം ഈ നവംബർ 16ന്  പ്രണയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. 

നാഗർകോവിലിലെ സമ്പന്ന കുടുംബത്തിലെ അംഗമാണ് ആരതി. ആരതിയുടെ വീട്ടുകാർക്ക് വിവാഹത്തോട് എതിർപ്പായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്ത ശേഷം ഇരുവരും എഡ്‌വിന്റെ ഹരിപ്പാട്ടെ വീട്ടിൽ എത്തി. 

അവിടെ നിന്നാണ് പൊലീസിന്റെ സഹായത്തോടെ ആരതിയെ വീട്ടുകാർ കടത്തിക്കൊണ്ട് പോയത്. ആരതിയുടെ പേരിലൊരു കേസുണ്ടെന്നാണ് പൊലീസ് എഡ്‌വിനോട് പറഞ്ഞത്.  മജിസ്ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കാം എന്ന ഉറപ്പിലാണ് ഹരിപ്പാട് പൊലീസ് ആരതിയെ വീട്ടുകാർക്കൊപ്പം നാഗർകോവിലിൽ എത്തിച്ചത്. എന്നാൽ അതിനുശേഷം ആരതിയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് എഡ്‌വിൻ പറയുന്നത്.

ആരതിയുടെ പിന്നാലെ നാഗർകോവിൽ എത്തിയപ്പോഴാണ് എഡ്‌വിന് ചതി മനസിലാകുന്നത്. ആരതിയെ നാഗർകോവിൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു, പക്ഷെ അവിടെ നിന്നും പൊലീസിന്റെ സഹായത്തോടെ മാറ്റി. ഇപ്പോൾ ഇങ്ങനെയൊരു കേസ് തന്നെയില്ല എന്നാണ് പറയുന്നത്. തമിഴ്നാട്ടിൽ നിന്നുതന്നെ ആരതിയെ കിട്ടിയെന്നാണ് പൊലീസ് പറയുന്നത്. 

വിവാഹം രജിസ്റ്റർ ചെയ്ത അന്ന് ആരതിയും തന്റെ ജീവന് ഭീഷണിയുണ്ടെന്നറിയിച്ച് ഫെയ്സ്ബുക്ക് ലൈവിൽ വന്നിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി കേരളപൊലീസും വീട്ടുകാരുമാണെന്നായിരുന്നു ആരതിയുടെ വെളിപ്പെടുത്തൽ. കെവിൻ കൊലക്കേസിന് ശേഷമാണ് ദുരഭിമാനകൊലയുടെയും പീഡനത്തിന്റെയും ഇരയായ ദമ്പതികളെക്കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്തുവരുന്നത്.