ഗൃഹനാഥൻ വീടിന് തീയിട്ടു; 10 ലക്ഷം സാഹസികമായി പുറത്തെത്തിച്ച് എസ്ഐ

ഭാര്യയെ ചുറ്റികകൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചശേഷം ഗൃഹനാഥൻ വീടിനു തീവച്ചു. വീട്ടുപകരണങ്ങൾ കത്തിനശിച്ചെങ്കിലും അലമാരയിൽ സൂക്ഷിച്ച 10 ലക്ഷം രൂപ ഓച്ചിറ എസ്ഐ ജ്യോതിസുധാകർ സാഹസികമായി പുറത്തെത്തിച്ചു.

എസ്ഐയ്ക്കു സാരമായി പരുക്കേറ്റു. ബന്ധുവിന്റെ വിവാഹാവശ്യത്തിനായി സൂക്ഷിച്ചതായിരുന്നു പണം. പായിക്കുഴി സ്വദേശി ഹരികുമാറാണ് വീടിനു തീവച്ചത്. ഭാര്യയുടെ ബന്ധുവായ സ്ത്രീക്കും മർദനമേറ്റു. ഇരുവരെയും ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ 1.30ന് ആയിരുന്നു സംഭവം. കരുനാഗപ്പള്ളി, കായംകുളം യൂണിറ്റുകളിൽനിന്ന് എത്തിയ അഗ്നിശമന സേനാസംഘം ഒരു മണിക്കൂറുകൊണ്ടാണു തീ അണച്ചത്. മണ്ണെണ്ണ ഒഴിച്ചു വീടിനു തീവച്ചശേഷം ഹരികുമാർ കടന്നുകളഞ്ഞു. ഭാര്യയുടെ നിലവിളി കേട്ടു നാട്ടുകാർ എത്തിയപ്പോഴേക്കും തീ പടർന്നിരുന്നു.

അലമാരയിൽ 10 ലക്ഷം രൂപ സൂക്ഷിച്ചിരിക്കുന്ന വിവരം ഭാര്യ പൊലീസിനെ അറിയിച്ചു. തുടർന്നു ജനൽച്ചില്ല് തകർത്ത് അകത്തു കയറിയ എസ്ഐ കത്തിക്കൊണ്ടിരുന്ന അലമാര തള്ളിയിട്ട് അതിൽനിന്നു പണം അടങ്ങിയ ബാഗ് പുറത്തെടുക്കുകയായിരുന്നു.

നിമിഷനേരം കൊണ്ട് വീട്ടിലെ എല്ലാ ഉപകരണങ്ങളും അഗ്നിക്കിരയായി. ഹരികുമാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.