‘ഭര്‍ത്താവിന്‍റെ പേര് വാലാക്കി..!’ തസ്‌ലിമ നസ്രിന് സോനത്തിന്‍റെ മുഖമടച്ച മറുപടി

വിവാഹ ശേഷം പേരുമാറ്റിയ ബോളിവുഡ് നടി സോനം കപൂറിനെ വിമർശിച്ച എഴുത്തുകാരി തസ്‌ലിമ നസ്രിന് മുഖമടച്ച് മറുപടിനൽകി താരം. വിവാഹശേഷവും നടി സോനം കപൂറിനേയും അഹൂജയെയും വിടാതെ വിവാദങ്ങൾ പിന്തുടരുകയാണ്. അടുത്തകാലത്ത് ബോളിവുഡ് ആഘോഷമാക്കിയ ഏറ്റവും വലിയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം സോനം പേരുമാറ്റിയതോടെയാണ് പുതിയ വിവാദങ്ങൾക്കു വഴിതെളിച്ചത്. ആനന്ദ് അഹൂജയെ വിവാഹം കഴിച്ച സോനം വിവാഹശേഷം സമൂഹ മാധ്യമ അക്കൗണ്ടുകളിൾ സോനം കപൂർ അഹൂജയായി മാറി. ഇൻസ്റ്റഗ്രാമിൽ സോനം കെ അഹൂജ എന്നായി മാറി പേര്. 

വിവാദ എഴുത്തുകാരി തസ്‌ലിമ നസ്രിനായിരുന്നു വിമർശനവുമായി ആദ്യം രംഗത്തെത്തിയത്. ഒരു കറകളഞ്ഞ ഫെമിനിസ്റ്റായ സോനം ഭർത്താവിന്റെ പേര് വാലാക്കരുതായിരുന്നുവെന്നാണ് തസ്‌ലിമ ട്വീറ്ററിൽ കുറിച്ചത്.  സോനം പേര് മാറ്റിയതു പോലെ എന്തു കൊണ്ട് ആനന്ദ് അഹൂജ പേരിന്റെ വാലായി കപൂർ എന്നു ചേർത്തില്ലെന്നും തസ്രിമ ചോദിച്ചോടെയാണ് സംഭവം വിവാദമായത്. ഇത് മറ്റ് പലരും ഏറ്റുപിടിച്ചതോടെ സോനത്തിനെതിരായ ആക്രമണത്തിന് മൂർച്ചകൂടി. 

വിമർശനങ്ങൾക്ക് മറുപടിയുമായി സോനം തന്നെ രംഗത്തെത്തി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോനം നിലപാട് വ്യക്തമാക്കിയത്. 'ഞങ്ങള്‍ ഒരുപാടു കാലമായി പ്രണയത്തിലായിരുന്നു. ഏറെ ആലോചിച്ച ശേഷമാണ് ഈ തീരുമാനം എടുത്തത്. ഫെമിനിസം എന്താണെന്ന് അവര്‍ക്ക് അറിയില്ലെങ്കില്‍ നെറ്റില്‍ തിരഞ്ഞ് അവരതിന്റെ അർഥമെന്തെന്ന് ആദ്യം മനസ്സിലാക്കട്ടെ.

പിന്നെ ആനന്ദ് പേര് മാറ്റിയില്ലെന്ന് ഇവര്‍ എങ്ങനെ പറയുന്നു' എന്ന് സോനം ചോദിച്ചു. ഇതോടെ ആനന്ദിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ചവര്‍ ആനന്ദ് എസ് അഹൂജ എന്ന പുതിയ പേര് കണ്ടു. ഇതോടെ വിമര്‍ശകരുടെ വായടഞ്ഞു. കാൻ ഫെസ്റ്റിവലിനിടെയാണ് സോനം വിമർശകരുടെ വായടപ്പിക്കുന്ന മറുപടി നൽകിയിത്.