ഏഴുനൂറ്റാണ്ട് പഴക്കമുള്ള ആല്‍മരം മരണത്തിന്‍റെ വക്കില്‍; ഡ്രിപ്പ് നല്‍കി നാട്ടുകാര്‍:വിഡിയോ

ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള തീവ്രശ്രമത്തിലാണ്. പറ്റാവുന്ന ചികിൽസകളൊക്കെ നൽകുന്നുമുണ്ട്. വയസ് 700 കഴിഞ്ഞില്ലേ, അതാണ് ഇപ്പോഴത്തെ പ്രശ്നം. എന്നാലും ഡ്രിപ്പ് ഒക്കെ കാര്യമായി തന്നെ കൊടുക്കുന്നുണ്ട്. നൽകുന്ന മരുന്നുകളോട് ശരീരം മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ട്. ആ ‘രോഗി’യുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി ഇങ്ങനെ വിവരിക്കാം. ഇനി രോഗിയെ കുറിച്ച്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ആൽമരമാണ് ഇൗ രോഗി. മൂന്ന് ഏക്കറോളം സ്ഥലത്ത് പടർന്ന് പന്തലിച്ച് കിടക്കുന്ന ഇൗ ആൽമര മുത്തച്ഛന് ഡ്രിപ്പ് ചികിൽസ നൽകുന്നതാണ് ഇപ്പോൾ കൗതുക വാർത്തയാകുന്നത്. തെലങ്കാനയിലാണ് മുത്തച്ഛന്റെ സ്വദേശം.

നിലവിൽ കീടങ്ങളും പ്രാണികളും ആൽമരത്തെ ദോഷകരമായി ബാധിച്ചുതുടങ്ങി. നിലനിൽപ്പ് തന്നെ അപകടത്തിലായതോടെയാണ് സുരക്ഷയൊരുക്കാനുള്ള ശ്രമങ്ങൾ അധികൃതർ ഉൗർജിതമാക്കിയത്. ഒരോ രണ്ടു മീറ്ററുകൾക്കുള്ളിലും കീടങ്ങളെ തുരത്താനുള്ള മരുന്ന് ഡ്രിപ്പായി നൽകുന്നുണ്ട്. തടി കാർന്ന് തിന്നുന്ന കീടങ്ങളാണ് ആൽമരത്തെ അധികം ബാധിച്ചിരിക്കുന്നത്. ആശുപത്രിയിൽ രോഗിയെ പരിചരിക്കുന്നതിന് സമാനമായിട്ടാണ് ആൽമരത്തെ ചികിൽസിക്കുന്നതും.

നിലവിൽ ആൽ മുത്തച്ഛന്റെ അവസ്ഥ തൃപ്തികരമാണെന്നാണ് അധികൃതരുടെ വിശദീകരണം. ഡ്രിപ്പ് കൂടാതെ മരത്തെ സംരക്ഷിക്കാൻ മറ്റു പലവഴികളും സ്വീകരിക്കുന്നുണ്ട്. നശിച്ച് കൊണ്ടിരുന്ന ഭീമൻ ശാഖകൾക്ക് കോൺക്രീറ്റ് ഉപയോഗിച്ച് താങ്ങ് നൽകാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

മൂന്ന് ഏക്കറിലേറെ പടർന്ന് പന്തലിച്ച് കിടക്കുന്ന മരത്തിന് ഭീമൻ ശാഖകളാണുള്ളത്. ഒട്ടേറെ വിനോദസഞ്ചാരികളും വിദ്യാർഥികളും ആൽമരത്തെ കാണാനും പഠിക്കാനും എത്താറുണ്ട്. നാശത്തിന്റെ വക്കിൽ നിന്നും എഴുനൂറ്റാണ്ട് പിന്നിട്ട മരത്തെ സംരക്ഷിക്കാൻ കയ്യ്മെയ്യ് മറന്ന് ഇറങ്ങിയിരിക്കുകയാണ് അധികൃതർ.