മരണമുറപ്പിച്ച് അടക്കി; 11 ദിവസം കല്ലറയിൽ അലറിക്കരച്ചിൽ, കെട്ടുകഥയെ വെല്ലുന്ന കഥ

മരണമുറപ്പിച്ചിട്ടു തന്നെയാണ് അവർ അവളെ അടക്കിയത്. ഉറപ്പിക്കാതിരിക്കാൻ യാതൊരുവിധ കാരണവുമില്ലായിരുന്നു. രണ്ടുഹൃദയാഘാതങ്ങൾ പ്രാണനെടുത്തുവെന്ന് വിശ്വസിക്കാതിരിക്കാൻ സാധിക്കില്ലായിരുന്നു. എന്നാൽ മതാചാരപ്രകാരമുള്ള അടക്കം ചെയ്യലിന് ശേഷവും അൽമെഡ സാന്റോസ് എന്ന യുവതിയുടെ കല്ലറയിൽ നിന്നും തുടർന്നുള്ള 11 ദിവസം അലറിക്കരച്ചിലുകളും നിലവിളികളും സമീപവാസികളുടെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നു.

ബ്രസീൽ സ്വദേശിയായ അൽമെഡയുടെ കല്ലറ ഇതേ തുടർന്ന് തുറന്ന് നോക്കാൻ ബന്ധുക്കൾ പരാതിയെത്തുടർന്ന് നിർബന്ധിതരായി. കല്ലറ തുറന്ന അവർ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു. ശവപ്പെട്ടിയിൽ മറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. യുവതിയുടെ നെറ്റിയിലും കൈകളിലും നിറയെ മുറിവുകളുമുണ്ടായിരുന്നു. നഖങ്ങളും വിരലുകളും അടർന്നു മാറിക്കിടപ്പുണ്ടായിരുന്നു.

ഭീതിജനിപ്പിക്കുന്ന കാഴ്ച കണ്ടതോടെ ബന്ധുകൾക്കും സംശയമായി ഇനി ജീവന്റെ തുടിപ്പോടെയാണ് പ്രിയപ്പെട്ടവളെ അടക്കിയത്. സംശയം ദൂരികരിക്കാൻ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു.  കല്ലറയിൽ നിന്നും എടുക്കുമ്പോൾ ശരീരത്തിന് ചൂടുണ്ടായിരുന്നുവെന്നാണ് ചിലരുടെ വാദം. രക്ഷപെടാനുള്ള തന്ത്രപാടിലായിരിക്കും ദേഹത്ത് മുറിവുകളുണ്ടായതെന്നാണ് മറ്റുചിലരുടെ സംശയം. ഊഹാപോഹമായാലും കെട്ടുകഥയേക്കാൾ ഭയനാകമായ സംഭവമായാലും അലറികരച്ചിൽ സ്വന്തം മകളുടേത് തന്നെയാവാം എന്ന സങ്കടത്തിലാണ് യുവതിയുടെ മാതാപിതാക്കൾ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഊഹാപോഹങ്ങൾ നിർത്തണമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.