"രക്തത്തിൽ കുളിച്ചുകിടന്ന ഷീല മരിച്ചുവെന്ന് കരുതി അവർ പോയി"- കളിയാക്കുന്നവർ അറിയണം ഈ കഥ

2017ൽ ഒരുപക്ഷെ ഏറ്റവും അധികം ട്രോളുകൾ ഉണ്ടായത് ഷീല കണ്ണന്താനത്തിന്റെ പേരിലായിരുന്നിരിക്കണം. ‘എന്റമ്മേ… ഇപ്പൊ നല്ല റിലാക്‌സേഷനുണ്ട്’ എന്ന കളിയാക്കുന്നവർക്ക് പക്ഷെ അറിയാൻ വയ്യാത്ത ഒരു ത്യാഗത്തിന്റെ കഥയുണ്ട് ഷീല കണ്ണന്താനത്തിന്. ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയത് ഭർത്താവും കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം തന്നെയാണ്. 

ഈസ്റ്റ് ഡൽഹിയിലായിരുന്ന സമയത്ത് എംഎല്‍എ അനധികൃതമായി പണിതിരുന്ന മൂന്നു വീടുകള്‍ അൽഫോൻസ് കണ്ണന്താനം കമ്മീഷണർ ആയിരിക്കുമ്പോൾ നീക്കം ചെയ്തിട്ടുണ്ട്. ഇതിന്റെ വൈരാഗ്യം അനുയായികൾ തീർത്തത് കുടുംബത്തിന്റെ മുകളിലായിരുന്നു. വടിയും വാളുമായി അവർ വീടാക്രമിച്ചു. ഷീലയെ വെട്ടിപരുകേൽപ്പിച്ചു. മക്കളെയും ആക്രമിച്ചു. പത്തും പന്ത്രണ്ടും വയസ് മാത്രം പ്രായമുള്ളപ്പോഴാണ് മക്കളെയും ദയയില്ലാതെ ആക്രമിച്ചത്.

വെട്ടേറ്റ് ഷീല രക്തത്തിൽ കുളിച്ചുകിടന്നു, മരിച്ചുവെന്ന് കരുതി അവർ ഉപേക്ഷിച്ചു പോയി. പൊലീസ് വണ്ടി അപ്രതീക്ഷിതമായി എത്തിയതുകൊണ്ടുമാത്രമാണ് ഭാര്യയും മക്കളും ജീവനോടെയുള്ളതെന്ന് കണ്ണന്താനം പറയുന്നു. തലയില്‍ മുപ്പത്തിരണ്ട് തുന്നലിട്ടു. വളരെ നാളുകള്‍ക്കുശേഷമാണ് അവര്‍ ജീവതത്തിലേക്ക് തിരിച്ചുവന്നത്. കോമഡി ഷോയിലും വിഡിയോയിലും ഒക്കെ കൂളിംഗ് ഗ്ലാസും വച്ച് ‘ എന്റെമ്മേ..റിലാക്‌സേഷനുണ്ട്…’ എന്നൊക്കെ പറയുന്ന ഈ പിള്ളേര്‍ക്ക് അറിയാമോ സമൂഹത്തിനുവേണ്ടി ഇതുപോലെ ഒരുപാട് ത്യാഗം അനുഭവിച്ച ഒരാളെയാണ് കളിയാക്കുന്നതെന്ന് ഭർത്താവ് അൽഫോൻസ് കണ്ണന്താനം ചോദിക്കുന്നു. 

സാമൂഹികപ്രവർത്തക കൂടിയാണ് ഷീല കണ്ണന്താനം.  ഡൽഹിയിൽ ജനശക്തി എന്നൊരു സന്നദ്ധ സംഘടന നടത്തുന്നുണ്ട്. ഡൽഹിയിൽ പ്ലേഗ് പടർന്നുപിടിച്ച കാലത്ത് ജനശക്തി നടത്തിയ പ്രവർത്തനങ്ങൾ സ്തുത്യർഹമായിരുന്നു എന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ കണ്ണന്താനം പറയുന്നു.