സ്വന്തം നഗ്നചിത്രം സെർച്ച് എൻജിൻ ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക് യുവതിക്ക് 18000 ഡോളര്‍ (ഏകദേശം11.51 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കി. അമേരിക്കക്കാരി മാന്‍ഡി സ്റ്റില്‍വെല്ലിനാണ് (39) ഇന്റര്‍നെറ്റിലെ ദുരനുഭവങ്ങളുടെ പേരില്‍ നഷ്ടപരിഹാരം ലഭിച്ചത്. ഇവര്‍ മൂന്ന് ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരുന്നത്.
മാന്‍ഡി സ്റ്റില്‍വെല്ലിന്റെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയ ഡോ. എന്റാക്വിറ്റ ലോപ്പസ് ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കോടതി കണ്ടെത്തി. 2013 മാര്‍ച്ചിലാണ് മാന്‍ഡി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാകുന്നത്. സര്‍ജറിയുടെ ഫലത്തില്‍ ഇവര്‍ക്ക് യാതൊരു പരാതിയുമുണ്ടായിരുന്നില്ല. സര്‍ജറി കഴിഞ്ഞ അഞ്ച് മാസങ്ങള്‍ കഴിഞ്ഞാണ് കാര്യങ്ങള്‍ ആകെ മാറ്റി മറിക്കുന്ന സംഭവമുണ്ടാകുന്നത്.
സ്റ്റില്‍വെല്ലിന്റെ ഓണ്‍ലൈന്‍ സുഹൃത്താണ് അവരുടെ നഗ്ന ചിത്രങ്ങള്‍ ഗൂഗിളില്‍ പ്രചരിക്കുന്ന വിവരം കണ്ടെത്തി സൂചിപ്പിച്ചത്. മാന്‍ഡി സ്റ്റില്‍വെല്‍ എന്ന് ഗൂഗിളില്‍ വെറുതേ സെര്‍ച്ച് ചെയ്താല്‍ പോലും ഈ ചിത്രങ്ങള്‍ ലഭിക്കുമായിരുന്നു. ഇതോടെ മാനസികമായി താന്‍ തകര്‍ന്നുപോയെന്ന് സ്റ്റില്‍ വെല്‍ പറയുന്നു.
എയ്‌സ്‌തെറ്റിക് ലേസര്‍ സെന്റര്‍ എന്ന ചികിത്സാ കേന്ദ്രത്തിലാണ് ഇവര്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്. സര്‍ജറിക്ക് മുമ്പും ശേഷവും ചിത്രങ്ങളെടുക്കാന്‍ സ്റ്റില്‍ വെല്‍ ആശുപത്രി അധികൃതര്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ മറ്റെവിടെയെങ്കിലും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും ഓണ്‍ലൈനില്‍ ഈ ചിത്രങ്ങള്‍ കണ്ട് ഞെട്ടിപ്പോയെന്നും സ്റ്റില്‍വെല്‍ പറയുന്നു.
ചിത്രങ്ങള്‍ ഓണ്‍ലൈനിലെത്തിയത് ബോധപൂര്‍വ്വമല്ലെന്നും അബദ്ധത്തിലാണെന്നുമാണ് പ്ലാസ്റ്റിക് സര്‍ജറിക്ക് നേതൃത്വം നല്‍കിയ ഡോ. ലോപസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചത്. ആശുപത്രിയിലെ ലാപ്‌ടോപില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചിത്രങ്ങള്‍ ഓഫീസ് മാനേജരാണ് പിന്നീട് അപ്‌ലോഡ് ചെയ്തത്. തങ്ങള്‍ക്ക് വിവരം ലഭിച്ച 2013 ഓഗസ്റ്റ് 15ന് ശേഷം ഈ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ നിന്നും പിന്‍വലിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെന്നും ഡോ. ലോപസിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇവരുടെ വാദങ്ങള്‍ കൂടി കണക്കിലെടുത്താണ് മൂന്ന് ലക്ഷം ഡോളറെന്ന നഷ്ടപരിഹാര തുക 18000 ഡോളറാക്കി കുറച്ചത്.